ന്യൂഡൽഹി
സിൻഘു അതിർത്തിയില്‍ കർഷകപ്രക്ഷോഭവേദിക്ക് സമീപം കാലും കൈയും മുറിച്ച നിലയിൽ യുവാവിന്റെ മൃതദേഹം. പഞ്ചാബിലെ തരൻതരൻ ജില്ലയിലെ ദളിത് തൊഴിലാളിയായ ലഖ്‌ബീർസിങ്ങിന്റെ (36) മൃതദേഹമാണ് പൊലീസ് ബാരിക്കേഡിൽ കെട്ടിയിട്ട നിലയിൽ കണ്ടത്. ഇടത്തേ കൈയും വലത്തേ കാലും മുറിച്ചെടുത്തിരുന്നു. വെള്ളി പുലർച്ചെ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.
സിഖ് സായുധവിഭാഗമായ ‘നിഹങ്കുകളിൽ’ ഒരുവിഭാഗം ലഖ്‌ബീർസിങ്ങിനെ അതിക്രൂരമായി ചോദ്യംചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നു. ഒരു വീഡിയോയിൽ ലഖ്‌ബീറിന്റെ ഇടത്തേ കൈ മുറിച്ച നിലയിലാണ്. ചോരവാർന്നൊഴുകുന്ന ലഖ്‌ബീറിനോട് പേരും വിവരങ്ങളും ചോദിച്ചറിയുന്നത് കാണാം.
രണ്ടാം വീഡിയോ ലഖ്‌ബീറിനെ തലകീഴായി കെട്ടിത്തൂക്കിയതാണ്. മൂന്നാമത്തേതിൽ അന്ത്യനിമിഷമാണുള്ളത്. ഗുരു ഗോബിന്ദ് സിങ്ങിന്റെ രചന ഉൾക്കൊള്ളുന്ന വിശുദ്ധപുസ്‌തകം ‘സർബ്ബ്‌ലോഹ് ഗ്രന്ഥം’ അവഹേളിച്ചെന്ന സംശയത്തിൽ ലഖ്‌ബീറിനെ പരസ്യവിചാരണ നടത്തി കൊന്നുവെന്നാണ് പ്രാഥമികനിഗമനം. അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ അറസ്‌റ്റുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.സംഭവത്തിൽ ഒരാൾ കീഴടങ്ങിയതായി റിപ്പോർട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..