ന്യൂഡൽഹി
മഹാരാഷ്ട്രയിലെ വിശ്വാസവോട്ടെടുപ്പിൽ എതിർവോട്ട് ചെയ്യാൻ എത്താതെ കോൺഗ്രസ്, എൻസിപി എംഎൽഎമാർ കൂട്ടത്തോടെ വിട്ടുനിന്നതോടെ മഹാവികാസ് അഖാഡി (എംവിഎ) സഖ്യത്തിന്റെ ഭാവി അനിശ്ചിതത്വത്തിലായി. അധികാരം നഷ്ടപ്പെട്ടെങ്കിലും ഉദ്ധവ് താക്കറെയ്‌ക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നായിരുന്നു കോൺഗ്രസ്, എൻസിപി നേതൃത്വം അവകാശപ്പെട്ടിരുന്നത്. എന്നാൽ, കാര്യത്തോട് അടുത്തപ്പോൾ 11 കോൺഗ്രസ് എംഎൽഎമാർ സഭാനടപടികളിൽനിന്ന് വിട്ടുനിന്ന് ഉദ്ധവ് താക്കറെ പക്ഷത്തിന്റെ വീഴ്‌ചയുടെ ആഘാതം ഇരട്ടിയാക്കി.
പ്രമുഖ നേതാവ്യ അശോക് ചവാൻ ഉൾപ്പെടെയുള്ളവരാണ് വിട്ടുനിന്നത്. വിജയ് വഡേട്ടിവാർ, ധീരജ് ദേശ്‌മുഖ്, പ്രണിതി ഷിൻഡെ, ജിതേഷ് അന്താപുർകർ, സീഷാൻ സിദ്ദിഖി, രാജു അവാലെ, മോഹൻ ഹംബർദേ, കുണാൽ പാട്ടീൽ, മാധവ്‌റാവു ജവൽഗാവ്‌കർ, സിരിഷ് ചൗധരി എന്നിവരും ഹാജരായില്ല. സഖ്യം വിടുമെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് കോൺഗ്രസ് പ്രതികരിച്ചു.
ഷിൻഡെ പക്ഷത്തിന്റെ വിപ്പ്: ഹർജി ഉടൻ
പരിഗണിക്കില്ല
മഹാരാഷ്ട്രയിൽ ഏക്‌നാഥ് ഷിൻഡെ വിഭാഗം പുറപ്പെടുവിച്ച വിപ്പ് പുതിയ സ്‌പീക്കർ അംഗീകരിച്ച നടപടിക്കെതിരെ ഉദ്ധവ് താക്കറെപക്ഷം നൽകിയ ഹർജി സുപ്രീംകോടതി അടിയന്തരമായി പരിഗണിച്ചില്ല. ഉദ്ധവ് താക്കറെ പക്ഷത്തിന്റെ വിപ്പ് സുനിൽപ്രഭു നൽകിയ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് മുതിർന്ന അഭിഭാഷകൻ മനു അഭിഷേക്‌സിങ്‌വി ആവശ്യപ്പെട്ടെങ്കിലും അവധിക്കാലബെഞ്ച് അംഗീകരിച്ചില്ല. മഹാരാഷ്ട്രയിലെ രാഷ്ട്രീയ അട്ടിമറിയുമായി ബന്ധപ്പെട്ട ഹർജികളോടൊപ്പം 11ന് ഇതും പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..