മുംബൈ
ക്രിമിനൽ പശ്ചാത്തലമുള്ളയാൾ പ്രധാനമന്ത്രിക്ക് ഒപ്പമുള്ള ഫ്ലക്സ് ചിത്രവും വാർത്തയും നൽകിയതിനുപിന്നാലെ മാധ്യമപ്രവർത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തി. മറാത്തി പത്രമായ ‘മഹാനഗരി ടൈംസ്' ലേഖകൻ ശശികാന്ത് വാരിഷെ (48)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പന്താരിനാഥ് അംബേർകർ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
മഹാരാഷ്‌ട്രയിലെ രത്നഗിരിയിൽ എണ്ണ ശുദ്ധീകരണശാല സ്ഥാപിക്കുന്നതിനെതിരെയുള്ള സമരങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നത് ശശികാന്ത് ആയിരുന്നു. സമരക്കാരെ ഭീഷണിപ്പെടുത്തിയ അംബേർകറിനെക്കുറിച്ച് ശശികാന്ത് വാർത്ത നൽകി. ഇയാളുടെ ക്രിമിനൽ പശ്ചാത്തലം വെളിപ്പെടുത്തുന്ന വാര്‍ത്തയ്ക്ക് ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവർക്കൊപ്പം അംബേർകർ നിൽക്കുന്ന ഫ്ലക്‌സിന്റെ ചിത്രവും നല്‍കി.
തിങ്കളാഴ്ച രജാപുർ ദേശീയപാതയ്‌ക്ക് അടുത്തുള്ള പെട്രോൾ പമ്പിൽ ശശികാന്ത് ബൈക്കിൽ ഇരിക്കുമ്പോൾ ജീപ്പിൽ വന്ന അംബേർകർ ഇടിച്ചു വീഴ്ത്തുകയായിരുന്നു.
ആദ്യം മനപ്പൂർവമല്ലാത്ത നരഹത്യയ്‌ക്കാണ് പൊലീസ് കേസെടുത്തത്. പ്രതിഷേധമുയര്‍ന്നപ്പോള്‍ കൊലക്കുറ്റം ചുമത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..