ന്യൂഡൽഹി > ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകരെ ബിജെപിക്കാർ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ യു.പി പൊലീസിനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി സുപ്രീംകോടതി. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പൊലീസ് വൈകിയാണ് സമര്‍പ്പിച്ചതെന്ന് കോടതി കുറ്റപ്പെടുത്തി. റിപ്പോര്‍ട്ട് ലഭിക്കാന്‍ കേസ് പരിഗണിക്കുന്നതിന്റെ തലേദിവസം രാത്രി ഒരു മണി വരെ കാത്തിരിക്കണോയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.
സാക്ഷിമൊഴികള്‍ രേഖപ്പെടുത്തിയതിലും അതൃപ്‌തി അറിയിച്ച കോടതി സാക്ഷികള്‍ക്ക് സുരക്ഷ നല്‍കണമെന്നും മൊഴികള്‍ എത്രയും പെട്ടെന്ന് രേഖപ്പെടുത്തണമെന്നും നിര്‍ദേശിച്ചു. അവസാന നിമിഷമല്ല സ്റ്റാറ്റസ് റിപ്പോര്‍ട്ട് കോടതിയിൽ ഫയല്‍ ചെയ്യേണ്ടതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
സര്‍ക്കാരിന്റെ വാദം കേള്‍ക്കുന്നത് മാറ്റിവയ്ക്കണമെന്ന യു.പി സര്‍ക്കാരിന്റെ ആവശ്യവും കോടതി നിരസിച്ചു. കേസില്‍ 10 പ്രതികള്‍ അറസ്റ്റിലായെന്നും ഇതില്‍ 4 പേര്‍ പൊലീസ് കസ്റ്റഡിയിലും 6 പേര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുമാണെന്നും യു.പി പൊലീസ് അറിയിച്ചു. ജുഡീഷ്യൽ കസ്റ്റഡിയിലുള്ളവരെ പൊലീസ് കസ്റ്റഡിയില്‍ വേണ്ടെയെന്ന് കോടതി ചോദിച്ചു. സംഘര്‍ഷം സംബന്ധിച്ച 70 ദൃശ്യങ്ങള്‍ ഇതുവരെ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു. കേസ് അടുത്ത ചൊവ്വാഴ്ച്ച വീണ്ടും പരിഗണിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..