മംഗളൂരു
കർണാടകത്തിൽ നേതാക്കൾ പാർടിവിട്ട് കോൺഗ്രസിൽ ചേരുന്നതിനിടെ ബിജെപിയിൽ ചേരിപ്പോരും രൂക്ഷം. പട്ടികജാതി വിഭാഗമായ മാദിഗ സമുദായത്തിലെ പതിനഞ്ചിലധികം പ്രമുഖ നേതാക്കൾ കോൺഗ്രസിലെത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ശക്തമായ പിന്തുണ നൽകിയ സമുദായത്തിലെ നേതാക്കൾ കോൺഗ്രസ് പാളയത്തിൽ എത്തിയത് ബിജെപിയെ ഞെട്ടിച്ചു. മാദിഗ റിസർവേഷൻ ഹോരാട്ട സമിതിയിലെ പ്രധാന നേതാക്കളായ അംബണ്ണ അരോലിക്കർ, തിമ്മപ്പ അൽകൂർ, രാജണ്ണ എന്നിവർ ഉൾപ്പെടെയുള്ളവരാണ് കോൺഗ്രസിൽ ചേർന്നത്.
എ ജെ സദാശിവ കമീഷന്റെ ശുപാർശകളുടെ അടിസ്ഥാനത്തിൽ പട്ടികജാതി വിഭാഗത്തിനുള്ളിൽ ആഭ്യന്തര സംവരണം ഏർപ്പെടുത്തുന്നതിൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള മുൻ സർക്കാർ പരാജയപ്പെട്ടതോടെയാണ് 2018-ൽ മാദിഗ സമുദായം ബിജെപിക്കൊപ്പം നിന്നത്. എന്നാൽ, കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരത്തിലിരുന്നിട്ടും ബിജെപി തങ്ങളെ വഞ്ചിച്ചതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസിനൊപ്പം പോകാൻ തീരുമാനിച്ചതെന്ന് നേതാക്കൾ പറഞ്ഞു.
അതിനിടെ ബിജെപി എംഎൽസി ബാബുറാവു ചിഞ്ചൻസുർ കോൺഗ്രസിൽ ചേർന്നു. അഴിമതി ആരോപണമുന്നയിച്ച് പുട്ടണ്ണയും ഏതാനും ദിവസംമുമ്പ് എംഎൽസി സ്ഥാനം രാജിവച്ച് ബിജെപി വിട്ടിരുന്നു. മുൻ എംഎൽഎമാരായ ജി എൻ നഞ്ചുണ്ട സ്വാമി, മനോഹർ ഐനാപ്പുർ, മുൻ മൈസൂരു മേയർ പുരുഷോത്തം എന്നിവരും ഈയടുത്താണ് കോൺഗ്രസിൽ എത്തിയത്. ലിംഗായത്ത് നേതാക്കളായ മുൻ എംഎൽഎ കെ എസ്‍ കിരൺകുമാർ, എച്ച് ഡി തിമ്മയ്യ എന്നിവരും ബിജെപി വിട്ട് കോൺഗ്രസിലെത്തി. കാര്യമായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയിൽ പാർടി പരിപാടിയിൽ നിന്നെല്ലാം വിട്ടുനിൽക്കുന്ന മന്ത്രി സോമണ്ണയും പാർടി വിട്ടേക്കും.
അതിനിടെ താൻതന്നെ അടുത്ത മുഖ്യമന്ത്രിയെന്ന ബസവരാജ് ബൊമ്മെയുടെ പ്രസ്‌താവന ബിജെപിക്കുള്ളിലെ ചേരിപ്പോര് കൂടുതൽ വഷളാക്കി. മുഖ്യമന്ത്രി സ്ഥാനത്തിൽ കണ്ണും നട്ടിരിക്കുന്ന ബി എൽ സന്തോഷ്, പ്രഹ്ലാദ് ജോഷി, അശ്വത്ത് നാരായൺ തുടങ്ങിയവരെല്ലാം ബൊമ്മെയുടെ പ്രഖ്യാപനത്തിൽ അതൃപ്‌തരാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..