ന്യൂഡൽഹി
ബിജെപിക്കെതിരെ ദേശീയതലത്തിൽ പ്രതിപക്ഷ പാർടികളുടെ കൂട്ടായ്‌മയ്‌ക്കായി തെലങ്കാന മുഖ്യമന്ത്രിയും ടിആർഎസ് നേതാവുമായ കെ ചന്ദ്രശേഖര റാവു മുൻകൈയെടുത്തുള്ള നീക്കങ്ങൾ ജൂലൈയിലെ രാഷ്ട്രപതി തെരഞ്ഞെടുപ്പുകൂടി മുന്നിൽ കണ്ട്. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയെ ജയിപ്പിക്കാൻ പ്രാദേശിക പാർടികളുടെ പിന്തുണ ബിജെപിക്ക് വേണം. 9194 ഇലക്ടറൽ വോട്ടിന്റെ കുറവാണ് ബിജെപി അഭിമുഖീകരിക്കുന്നത്. വൈഎസ്‌ആർസിപി, ബിജെഡി തുടങ്ങി മറ്റേതെങ്കിലും കക്ഷികളുടെ പിന്തുണ അനിവാര്യം.
കഴിഞ്ഞ മാസം മുംബൈയിൽ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും എൻസിപി നേതാവ് ശരത് പവാറിനെയും കണ്ട കെസിആർ കഴിഞ്ഞ ദിവസങ്ങളിലായി തമിഴ്‌നാട് മുഖ്യമന്ത്രി സ്‌റ്റാലിന്‍, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ജെഡിഎസ് നേതാവ് ദേവഗൗഡയെയും കണ്ടു.
പ്രതിപക്ഷ പാർടികൾ സംയുക്ത സ്ഥാനാർഥിയെ നിർത്തിയാൽ ബിജെപിക്കൊപ്പം കോൺഗ്രസും വെട്ടിലാകും. പ്രതിപക്ഷ പാർടികൾ ഒന്നിച്ചുനിന്നാൽ കോൺഗ്രസിനേക്കാൾ ഇലക്ടറൽ വോട്ടിൽ ഏറെ മുന്നിലായിരിക്കും. കോൺഗ്രസും സ്ഥാനാർഥിയെ നിർത്തിയാൽ ബിജെപി അനായാസം ജയിക്കാം.
പ്രതിപക്ഷ സംയുക്ത സ്ഥാനാർഥിയെ കോൺഗ്രസ് പിന്തുണച്ചാൽ ബിജെപി വലിയ വെല്ലുവിളി അഭിമുഖീകരിക്കേണ്ടിവരും. കഴിഞ്ഞ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വൈഎസ്‌ആർസിപി, ബിജെഡി, ടിആർഎസ്, ടിഡിപി തുടങ്ങിയ കക്ഷികളുടെകൂടി പിന്തുണയിലാണ് എൻഡിഎ സ്ഥാനാർഥിയായ രാംനാഥ് കോവിന്ദ് ജയിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..