20 April Saturday

ജഡ്‌ജിയെ ഓട്ടോ ഇടിപ്പിച്ച്‌ കൊലപ്പെടുത്തല്‍; പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവ്

സ്വന്തം ലേഖകന്‍Updated: Saturday Aug 6, 2022

ന്യൂഡല്‍ഹി> ജാര്‍ഖണ്ഡിലെ ധന്‍ബാദ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഉത്തം ആനന്ദി (49)നെ പ്രഭാത സവാരിക്കിടെ ഓട്ടോയിടിപ്പിച്ച് കൊന്ന കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം  കഠിന തടവ്. റാഞ്ചിയിലെ പ്രത്യേക സിബിഐ  കോടതി ജഡ്ജി രജനികാന്ത് പഥക്കാണ് ഡ്രൈവര്‍ രാഹുല്‍ വര്‍മയേയും കൂട്ടാളി ലഖന്‍ വര്‍മയേും ശിക്ഷിച്ചത്.

 കൊലപാതകം നടന്ന് ഒരു വര്‍ഷം പൂര്‍ത്തിയായ ജൂലൈ 28ന് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഫെബ്രുവരിയിലാണ് വിചാരണ ആരംഭിച്ചത്. 58 സാക്ഷി മൊഴി രേഖപ്പെടുത്തി. ധന്‍ബാദിലെ രണ്‍ധീര്‍ വര്‍മ ചൗക്കിലുടെ പ്രഭാത നടത്തിലേര്‍പ്പെട്ടിരുന്ന ഉത്തം ആനന്ദിനെ ഓട്ടോ പിന്നില്‍ നിന്നിടിച്ച് വീഴ്ത്തുകയായിരുന്നു. ആദ്യം അപകടമരണമാണെന്ന് കരുതിയെങ്കിലും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതാണ് കൊലപാതകത്തിലേയ്ക്ക് വെളിച്ചം വീശിയത്.

 എസ്ഐടി അന്വേഷക സംഘം രൂപീകരിച്ചെങ്കിലും ജാര്‍ഖണ്ഡ് സര്‍ക്കാര്‍ കേസ് സിബിഐയ്ക്ക് കൈമാറി.  സുപ്രീംകോടതി നേരിട്ടിടപെട്ട കേസിന്റെ വിചാരണ നടപടികള്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് പൂര്‍ത്തിയാക്കിയത്.ധന്‍ബാദില്‍ നിരവധി മാഫിയ കൊലക്കേസുകള്‍ കൈകാര്യം ചെയ്തിരുന്ന ജഡ്ജി ഉത്തം ആനന്ദ് ഗുണ്ടാസംഘങ്ങളോട് ശക്തമായ നിലപാട് സ്വീകരിച്ചിരുന്നയാളാണ്. കൊല്ലപ്പെട്ട സമയത്ത് എംഎല്‍എയുടെ  സഹായി ഉള്‍പ്പെട്ട കൊലപാതക കേസായിരുന്നു അദ്ദേഹം കേട്ടിരുന്നത്.

 സിബിഐ ആദ്യം സമര്‍പ്പിച്ച കുറ്റപത്രം തള്ളിയ ഹൈക്കോടതി ഏജന്‍സിക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. പിന്നീടാണ് ശക്തമായ വകുപ്പുകള്‍ ചേര്‍ത്ത് മറ്റൊരു കുറ്റപത്രം സമര്‍പ്പിച്ചതും വിചാരണ തുടങ്ങിയതും. അതേ സമയം വിധിക്കെതിരെ അപ്പീല്‍പോകുമെന്ന് പ്രതിഭാഗം അറിയിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top