ന്യൂഡൽഹി
24 മണിക്കൂറിൽ 27 കൊലപാതകം. ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് നേരെ ബോംബേറ്. ജയിലിന് മുന്നിൽ വെടിവയ്‌പ്. നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ എൻഡിഎ സർക്കാർ വീണ്ടും അധികാരമേറ്റ ശേഷം ബിഹാറിലെ ക്രമസമാധാന സ്ഥിതിയുടെ ചുരുക്കമാണിത്.
ബിഹാറിൽ ഗുണ്ടാ വിളയാട്ടമാണെന്നും സർക്കാർ പൂർണ പരാജയമെന്നും പ്രതിപക്ഷം ആഞ്ഞടിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പരാമർശിച്ച ജംഗിൾരാജ് ഇതാണോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ടാഗു ചെയ്‌ത ട്വീറ്റിൽ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് പരിഹസിച്ചു. ക്രമസമാധാനം നിലനിർത്തുന്നതിൽ സർക്കാർ പൂർണ പരാജയമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം അരുൺ മിശ്ര പറഞ്ഞു.
ഗുണ്ടകള്‍ വാഴുന്നിടം
ഭഗവൻപുരിൽതിങ്കളാഴ്‌ച സ്‌ത്രീയും നാല് കുട്ടികളും കൊലചെയ്യപ്പെട്ടു. സിവാനിൽ ഘോഷയാത്രയ്‌ക്കിടെ യുവാവ് കൊല്ലപ്പെട്ടു. ചപ്രയില്‍ രണ്ടുപേരെ അജ്‌ഞാതർ വെടിവച്ചു കൊന്നു. പിന്നാലെ ചപ്ര ജയിലിന് മുന്നിൽ വെടിവയ്‌പുണ്ടായി. നവാഡയിൽ മുൻ പൊലീസ് ഇൻസ്‌പെക്ടറുടെ ഭാര്യയെയും രണ്ട് കുട്ടികളെയും വെടിവച്ചു കൊന്നു. ഔറംഗബാദില്‍ രണ്ട് യുവാക്കളെ വെട്ടിക്കൊന്നു. ഖഗാരിയയിൽ രണ്ടുപേരും മധേപ്പുരയിൽ ഒരാളും കൊല്ലപ്പെട്ടു. പട്‌നയിൽ ഡ്രൈവറും മത്സ്യക്കച്ചവടക്കാരനും തോക്കിനിരയായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..