ന്യൂഡൽഹി
ജമ്മു കശ്‌മീരിൽ ജില്ലാ വികസന കൗൺസിലുകളിലേക്കുള്ള (ഡിഡിസി) തെരഞ്ഞെടുപ്പ് മുൻനിർത്തി 250 കമ്പനി കേന്ദ്രസേനയെ വിന്യസിക്കുന്നു. ഭീകരസംഘടനകൾ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുമെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് സിആർപിഎഫ്, സിഐഎസ്‌എഫ്, ബിഎസ്‌എഫ്, ഐടിബിപി, എസ്‌എസ്‌പി എന്നീ സേനാവിഭാഗങ്ങളിൽ നിന്നായി കാൽ ലക്ഷത്തോളം സൈനികരെക്കൂടി വിന്യസിക്കുന്നത്. ഒരു കമ്പനിയിൽ 100 സൈനികരാണുണ്ടാകുക. ജമ്മുവിലും കശ്‌മീരിലും 10 വീതം ഡിഡിസികളിലേക്കായി 28 മുതൽ ഡിസംബർ 22 വരെ എട്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ്. ഓരോ ഡിഡിസിയിലും 14 വീതം സീറ്റാണുള്ളത്. ഇതോടൊപ്പം ഒഴിഞ്ഞുകിടക്കുന്ന 12000 ത്തോളം പഞ്ചായത്ത്–- നഗരസഭാ സീറ്റുകളിലേക്കും തെരഞ്ഞെടുപ്പുണ്ടാകും.
കോൺഗ്രസ് ഒഴികെയുള്ള പ്രതിപക്ഷ പാർടികൾ ഗുപ്‌കാർ പ്രഖ്യാപനത്തിനായുള്ള ജനകീയ സഖ്യം (പിഎജിഡി) എന്ന പേരിലാണ് മൽസരിക്കുന്നത്. നാഷണൽ കോൺഫറൻസ്, പിഡിപി, സിപിഐ എം, പീപ്പിൾ കോൺഫറൻസ്, അവാമി നാഷണൽ കോൺഫറൻസ് എന്നീ പാർടികളാണ് സഖ്യത്തിലുള്ളത്. ചുരുക്കം സീറ്റുകളിൽ കോൺഗ്രസും സഖ്യത്തിലുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..