ന്യൂഡൽഹി
മുസ്ലിം ജനസംഖ്യ രാജ്യത്ത് പെരുകുന്നെന്ന ബിജെപി പ്രചാരണത്തിന്റെ മുനയൊടിക്കുന്നതായി ജമ്മു കശ്‌മീർ മണ്ഡല പുനർനിർണയം. ജനസംഖ്യ അടിസ്ഥാനമാക്കിയുള്ള മണ്ഡലപുനർനിർണയത്തിൽ അധികമായി അനുവദിച്ച ഏഴിൽ ആറു സീറ്റും ഭൂരിപക്ഷമേഖലയായ ജമ്മുവിൽ. ന്യൂനപക്ഷ മേഖലയായ കശ്‌മീരിൽ വർധിച്ചത് ഒറ്റസീറ്റ് മാത്രം. ഇതോടെ ബിജെപിയുടെ മുസ്ലിംവിരുദ്ധ ‘ജനസംഖ്യാ സിദ്ധാന്തം’ പൊളിഞ്ഞു. ഉടൻ പ്രഖ്യാപിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂല സാഹചര്യം സൃഷ്‌ടിക്കാനുള്ള നീക്കമാണ് ഇത്തരത്തിൽ തിരിച്ചടിയായത്. സുപ്രീംകോടതി മുൻ ജഡ്‌ജി രഞ്‌ജനാപ്രകാശ് ദേശായ് അധ്യക്ഷയായ കമീഷൻ റിപ്പോർട്ട് സമർപ്പിച്ച വ്യാഴാഴ്‌ചതന്നെ കേന്ദ്രം ഗസറ്റിൽ പ്രസിദ്ധീകരിക്കുയും ചെയ്‌തു.
മുസ്ലിം ജനസംഖ്യ വൻതോതിൽ പെരുകുന്നെന്ന് ആർഎസ്‌എസും ബിജെപിയും ആവർത്തിക്കുമ്പോഴാണ് ഭൂരിപക്ഷ മേഖലയിൽ അധികസീറ്റുകൾ. 2011 സെൻസസ് അനുസരിച്ച് ജമ്മുവിൽ 53.5 ലക്ഷവും കശ്‌മീരിൽ 68.8 ലക്ഷവുമാണ് ജനസംഖ്യ. ഇപ്രകാരമാണെങ്കിലും കശ്‌മീരിൽ 46 മണ്ഡലത്തിൽനിന്ന് 51 ആയും ജമ്മുവിൽ 37ൽനിന്ന് 39 ആയുമാണ് ഉയർത്തേണ്ടത്. എന്നാൽ, ജമ്മുവിൽ 43ഉം കശ്‌മീരിൽ 47 സീറ്റുമാണ് അനുവദിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..