ന്യൂഡൽഹി
2008ലെ ജയ്‌പുർ സ്‌ഫോടനപരമ്പരക്കേസിലെ നാല് പ്രതികൾ മറ്റ് കേസുകളിൽ പ്രതികളല്ലെങ്കിൽ വിട്ടയക്കണമെന്ന് സുപ്രീംകോടതി. മാർച്ചിൽ രാജസ്ഥാൻ ഹൈക്കോടതി നാല് പ്രതികളെ വിട്ടയക്കാൻ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന് സ്‌റ്റേ ഏർപ്പെടുത്താൻ ജസ്റ്റിസ് അഭയ് എസ് ഓഖ അധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ചു.
പാസ്‌പോർട്ട് കൈമാറണം, എടിഎസ് ഉദ്യോഗസ്ഥരുമായി സഹകരിക്കണം തുടങ്ങിയ ഉപാധികളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഹൈക്കോടതി ഉത്തരവിന് എതിരെ രാജസ്ഥാൻ സർക്കാർ നൽകിയ അപ്പീലാണ് സുപ്രീംകോടതി പരിഗണിച്ചത്. പ്രതികളെ വിട്ടയക്കാൻ ഉത്തരവിട്ട ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥർക്ക് എതിരെ അച്ചടക്കനടപടിയും ശുപാർശ ചെയ്‌തിരുന്നു. ഈ നിർദേശം സ്‌റ്റേ ചെയ്‌തതായി സുപ്രീംകോടതി അറിയിച്ചു. 2008 മെയ് 13ന് ഉണ്ടായ സ്ഫോടന പരമ്പരകളിൽ 71 പേർ മരിക്കുകയും 185 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..