ന്യൂഡൽഹി
പണപ്പെരുപ്പം നിയന്ത്രണാതീതമായി തുടരുന്നത് രാജ്യത്തിന്റെ സമ്പദ്‌ഘടനയ്‌ക്ക് ഭീഷണിയാണെന്ന് റിസർവ് ബാങ്ക് റിപ്പോർട്ട്. താഴ്‌ന്ന നിരക്കിലും സുസ്ഥിരവുമായ പണപ്പെരുപ്പമാണ് വളർച്ചയ്‌ക്ക് ഗുണകരം. ഇതുറപ്പാക്കാനുള്ള നടപടി സ്വീകരിക്കണം.
വിദേശനിക്ഷേപങ്ങൾ വൻതോതിൽ പിൻവലിയുന്നതും പണപ്പെരുപ്പവും സമ്പദ്‌ഘടനയെ സമ്മർദത്തിലാക്കുന്നു. കോവിഡ് മഹാമാരി സൃഷ്ടിച്ച ആഘാതം വിട്ടുമാറിയിട്ടില്ല. ഈ സാഹചര്യത്തിൽ സ്വകാര്യനിക്ഷേപങ്ങൾ ആകർഷിക്കാൻ സർക്കാർ വൻതോതിൽ മൂലധനനിക്ഷേപം നടത്തണം. അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കണം– റിപ്പോർട്ടിൽ നിർദേശിച്ചു.
മൊത്തവിപണി വിലസൂചികയുടെ അടിസ്ഥാനത്തിലുള്ള വിലക്കയറ്റം 30 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണെന്ന സ്ഥിതിവിവരക്കണക്ക് പുറത്തുവന്നിരിക്കെയാണ് റിസർവ് ബാങ്കിന്റെ ഈ മുന്നറിയിപ്പ്. ഇക്കഴിഞ്ഞമാസം മൊത്തവ്യാപാരമേഖലയിൽ 15.08 ശതമാനം പണപ്പെരുപ്പമാണ് അനുഭവപ്പെട്ടത്. ഇതിനുമുമ്പ് 1991–-92ലാണ് പണപ്പെരുപ്പം 13 ശതമാനം പിന്നിട്ടത്. ഇന്ത്യ കടുത്ത സാമ്പത്തികപ്രതിസന്ധിയിലെത്തിയ കാലമായിരുന്നു 1991–-92. ഇപ്പോൾ അക്കാലത്ത് അനുഭവപ്പെട്ടതിനേക്കാൾ ഉയർന്ന നിരക്കിൽ പണപ്പെരുപ്പം എത്തിയത് സമ്പദ്‌ഘടന കൂടുതൽ കുഴപ്പത്തിലാണെന്ന് വ്യക്തമാക്കുന്നു.
ഉയർന്ന ഇന്ധനവിലയെത്തുടർന്ന് രണ്ടുവർഷമായി രാജ്യത്ത് പൊതുപണപ്പെരുപ്പം വർധിക്കുകയാണ്. മൊത്തവിപണി വിലക്കയറ്റം 2021 ഏപ്രിലിൽ ഇത് 10.74 ശതമാനമായി. ഇന്ധന–- ഊർജ മേഖലയിൽ പണപ്പെരുപ്പം 38.66 ശതമാനമായി. ഭക്ഷ്യപണപ്പെരുപ്പം 8.35 ശതമാനവും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..