29 March Friday

ശക്തി ചോർന്ന്‌ ഇന്ത്യൻ പാസ്‌പോർട്ട്‌: പത്തുവര്‍ഷത്തിനിടയില്‍ റാങ്കിങ് ഇടിഞ്ഞു

റിസർച്ച്‌ ഡെസ്‌ക്‌Updated: Tuesday Oct 19, 2021

ഇന്ത്യൻ പാസ്‌പോർട്ടിന്റെ ശക്തി ചോരുന്നുവെന്ന്‌ റിപ്പോർട്ട്‌. കഴിഞ്ഞ പത്തുവർഷത്തിനിടയിൽ ഇന്ത്യൻ പാസ്‌പോർട്ടിന്റെ റാങ്കിങ്‌ ഇടിയുകയാണ്‌. 2021ലെ ഹെൻലി പാസ്‌പോർട്ട്‌ സൂചിക പ്രകാരം കഴിഞ്ഞ തവണത്തെ റാങ്കിൽനിന്ന്‌ ഇന്ത്യ വീണ്ടും പുറകോട്ട്‌ പോയി. 2020ലെ സൂചികയിൽ 84–-ാം സ്ഥാനത്തായിരുന്നു. ഇത്തവണ 90–-ാം സ്ഥാനത്തേക്ക്‌ കൂപ്പുകുത്തി.

മുൻകൂട്ടി വിസ നേടാതെ രാജ്യത്തിന്റെ പാസ്‌പോർട്ട്‌ ഉപയോഗിച്ച്‌ മറ്റ്‌ രാജ്യങ്ങളിൽ പ്രവേശിക്കാൻ കഴിയുന്നതിന്റെ അടിസ്ഥാനത്തിലാണ്‌ ഹെൻലി ആൻഡി പാർട്‌നേഴ്‌സ്‌ പാസ്‌പോർട്ട്‌ സൂചിക തയ്യാറാക്കുന്നത്‌. കൂടുതൽ രാജ്യങ്ങളിലേക്ക്‌ വിസയില്ലാതെ പ്രവേശിപ്പിക്കാൻ കഴിഞ്ഞാൽ അതിനെ ശക്തമായ പാസ്‌പോർട്ട്‌ എന്നാണ്‌ വിലയിരുത്തുന്നത്‌.

ഇന്ത്യൻ പാസ്‌പോർട്ടിൽ 58 രാജ്യത്തേക്ക്‌ മാത്രമാണ്‌ ഇത്തരത്തിൽ പ്രവേശനം അനുവദിച്ചിട്ടുള്ളത്‌. 192 രാജ്യത്ത്‌ വിസയില്ലാതെ പ്രവേശനം സാധ്യമാക്കുന്ന ജപ്പാൻ, സിംഗപ്പുർ പാസ്‌പോർട്ടുകളാണ്‌ പട്ടികയിൽ ഒന്നാമത്‌. ഇന്ത്യയുടെ മികച്ച റാങ്കിങ്‌ 2006ൽ ലഭിച്ച 71 ആണ്‌. റാങ്കിങ്‌ ഇടിയാൻ കാരണം വിസ ഓൺ അറൈവൽ അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടതാണ്‌.


ബ്രിക്‌സിൽ 
ഏറ്റവും പിന്നിൽ


2011നും 2021നും ഇടയിൽ വിസയില്ലാതെ സഞ്ചരിക്കാൻ കഴിയുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ കൂട്ടിച്ചേർത്തത്‌ അഞ്ച്‌ രാജ്യത്തെമാത്രമാണ്‌. ഇത്‌ ബ്രിക്‌സ്‌ രാജ്യങ്ങളിലെ ഏറ്റവും മോശംപ്രകടനമാണ്‌. ചൈന ഈ കാലയളവിൽ 39 രാജ്യത്തെ കൂട്ടിച്ചേർത്തു. 72–-ാം റാങ്കിലുള്ള ചൈനയുടെ പാസ്‌പോർട്ടിൽ 79 രാജ്യത്തേക്ക്‌ പോകാം. ബ്രസീൽ 30ഉം റഷ്യ 29ഉം രാജ്യം ചേർത്തു. ദക്ഷിണാഫ്രിക്ക 11 രാജ്യത്തെയും വിസരഹിതയാത്രയ്‌ക്കായി ക്രമീകരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top