25 April Thursday

രാജ്യത്തെ പണപ്പെരുപ്പനിരക്ക് 5.72 ശതമാനമായി

വെബ് ഡെസ്‌ക്‌Updated: Friday Jan 13, 2023


കൊച്ചി
രാജ്യത്തെ പണപ്പെരുപ്പനിരക്കിൽ നേരിയ കുറവ്. കേന്ദ്ര സ്ഥിതിവിവരക്കണക്ക് മന്ത്രാലയം പുറത്തുവിട്ട കണക്കുകൾപ്രകാരം 2022 ഡിസംബറിൽ ഉപഭോക്തൃവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം (സിപിഐ) 5.72 ശതമാനമായി. നവംബറിൽ ഇത് 5.88 ശതമാനവും 2021 ഡിസംബറിൽ 5.66 ശതമാനവുമായിരുന്നു. തുടർച്ചയായി രണ്ടാമത്തെ മാസമാണ് പണപ്പെരുപ്പനിരക്ക് റിസർവ് ബാങ്കിന്റെ സഹനപരിധിക്കുള്ളിൽ നിൽക്കുന്നത്. ഭക്ഷ്യവസ്തുക്കളുടെ, പ്രത്യേകിച്ച് പച്ചക്കറിയുടെ വില താഴ്ന്നതാണ് ഇതിന് സഹായമായതെന്ന്‌ റിപ്പോർട്ടിൽ പറയുന്നു.

രണ്ടുമുതൽ ആറ് ശതമാനംവരെയാണ് റിസർവ് ബാങ്ക് പറയുന്ന പരമാവധി സഹനപരിധി. നവംബറിൽ 4.67  ശതമാനമായിരുന്ന ഭക്ഷ്യവിലക്കയറ്റം ഡിസംബറിൽ 4.19 ശതമാനമായി. ഒരുമാസത്തിനുള്ളിൽ ഭക്ഷ്യവിലപ്പെരുപ്പം 0.48 ശതമാനം കുറഞ്ഞെങ്കിലും 2021ൽ ഇതേ കാലയളവിലെ 4.05 ശതമാനവുമായി ഒത്തുനോക്കുമ്പോൾ ഒരുവർഷത്തിനുള്ളിൽ 0.14 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

രാജ്യത്തെ വ്യവസായോൽപ്പാദന സൂചിക (ഐഐപി) 2022 നവംബറില്‍ 7.1 ശതമാനമായി ഉയര്‍ന്നെന്നും മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പറയുന്നു. 2022 ഏപ്രില്‍–-നവംബര്‍ കാലയളവില്‍ ഇത് 5.5 ശതമാനം വര്‍ധിച്ചു. വൈദ്യുതോൽപ്പാദന മേഖലയാണ് നവംബറില്‍ ഏറ്റവും വളര്‍ച്ച രേഖപ്പെടുത്തിയത് (12.7 ശതമാനം). ഖനനമേഖല 9.7 ശതമാനം വളര്‍ച്ചയോടെ രണ്ടാംസ്ഥാനത്തും ഉല്‍പ്പാദന വ്യവസായ മേഖല 6.1 ശതമാനം വളര്‍ച്ചയോടെ മൂന്നാംസ്ഥാനത്തുമെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top