04 June Sunday

കേന്ദ്രത്തിന്റെ കടം 155.80 ലക്ഷം കോടി ; കടബാധ്യത മൊത്തം ആഭ്യന്തര വരുമാനത്തിന്റെ 57.3 ശതമാനം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 29, 2023


ന്യൂഡൽഹി
നടപ്പ്‌ വർഷം കേന്ദ്രസർക്കാരിന്റെ കടം 155.80 ലക്ഷം കോടി രൂപയായി പെരുകി. ഇതിൽ 148.8 ലക്ഷം കോടി ആഭ്യന്തര കടവും ഏഴ്‌  ലക്ഷം കോടി വിദേശ കടവുമാണ്. മൊത്തം ആഭ്യന്തര വരുമാന (ജിഡിപി)ത്തിന്റെ  57.3 ശതമാനമാണ്‌  കടബാധ്യതയെന്ന്‌ രാജ്യസഭയിൽ  വി ശിവദാസന്‌ നൽകിയ മറുപടിയിൽ ധന മന്ത്രാലയം അറിയിച്ചു. വർഷം  പലിശ കൊടുക്കാൻ  വേണ്ടത് 9.4 ലക്ഷം കോടി രൂപയാണ്‌.

കോവിഡ്‌ മൂലമാണ് 2020–--21 ൽ കടം കൂടിയതെന്ന്‌ കേന്ദ്രം ന്യായീകരിച്ചിരുന്നു. കോവിഡിന് മുമ്പേ കടം ഉയർന്നു തുടങ്ങിയെന്ന്‌  കണക്കുകളിൽനിന്ന്‌ വ്യക്തം.    2017-–-18ൽ 82.9 ലക്ഷം  കോടി രൂപയായിരുന്നു കടം.  2018–--19ൽ  92.5 ലക്ഷം കോടിയും 2019-–-20ൽ   105.2 ലക്ഷം കോടിയുമായി.  2020–--21ൽ  122.1 ലക്ഷം കോടിയായി.

2021-–-22 ൽ കടം 138.9 ലക്ഷം കോടിയായി പെരുകി. മൊത്തം 45 ലക്ഷം കോടിയുടെ ഈ വർഷത്തെ കേന്ദ്ര ബജറ്റിൽ 27 ലക്ഷം കോടിയും കടമാണ്. അതിൽനിന്നുമാണ് 9.4 ലക്ഷം കോടി രൂപ  പലിശ കൊടുക്കാൻ നീക്കിവയ്‌ക്കേണ്ടി വരുന്നത്. സംസ്ഥാന  ജിഡിപിയുടെ 39 ശതമാനം മാത്രമുള്ള കേരളത്തിന്റെ കടം വലിയ അപകടമായി പ്രചരിപ്പിക്കുന്ന മാധ്യമങ്ങളും മറ്റും കേന്ദ്രത്തിന്റെ ഭീമമായ കടത്തെപ്പറ്റി മിണ്ടാറേയില്ലെന്ന്‌ വി ശിവദാസൻ ചൂണ്ടിക്കാട്ടി. 4500 കോടി രൂപ മുടക്കി പ്രധാനമന്ത്രിക്കും രാഷ്‌ട്രപതിക്കും സഞ്ചരിക്കാൻ വിമാനം വാങ്ങിയെന്ന പത്ര റിപ്പോർട്ടുകൾ അടിസ്ഥാനപ്പെടുത്തി, ചെലവായ  തുക എത്രയെന്ന്‌ ചോദ്യം ഉന്നയിച്ചപ്പോൾ, "ഒരു വിവരവും വെളിപ്പെടുത്താൻ ആകില്ല’  എന്ന ഒറ്റ വരി മറുപടിയാണ്‌  പ്രതിരോധ മന്ത്രാലയം നൽകിയത്.

 

സഭ വീണ്ടും സ്‌തംഭിച്ചു
അദാനി തട്ടിപ്പിൽ സംയുക്ത പാർലമെന്ററി സമിതിയുടെ അന്വേഷണമെന്ന ആവശ്യത്തിൽ ഉറച്ച്‌ പ്രതിപക്ഷം. ഇതിനായുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ മുങ്ങിയ പാർലമെന്റിന്റെ ഇരുസഭയും ചൊവ്വാഴ്‌ചയും സ്‌തംഭിച്ചു.   കറുത്ത വസ്‌ത്രമണിഞ്ഞാണ്‌ പ്രതിപക്ഷാംഗങ്ങൾ സഭയിലെത്തിയത്‌.

കോൺഗ്രസ്‌ എംപിമാരായ ജ്യോതിമണി ലോക്‌സഭയിലും പ്രമോദ് തിവാരി രാജ്യസഭയിലും അടിയന്തര പ്രമേയത്തിന്‌ നോട്ടീസ്‌ നൽകി. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ ചർച്ച ആവശ്യപ്പെട്ട്‌ ജ്യോതിമണി നോട്ടീസ്‌ നൽകിയപ്പോൾ അദാനി തട്ടിപ്പ്‌ ചർച്ച ചെയ്യണമെന്നായിരുന്നു തിവാരിയുടെ ആവശ്യം. ഇവ നിരാകരിച്ചതോടെ ഇരുസഭയും പ്രതിപക്ഷ പ്രതിഷേധത്തിൽ മുങ്ങി. ആദ്യം പകൽ രണ്ടുവരെ നിർത്തിവച്ച സഭകൾ  പിന്നീട്‌ ബുധനാഴ്‌ചവരെ നിർത്തിവച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top