കുനൂർ > സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് അടക്കം 14 ഉന്നത ഉദ്യോഗസ്ഥർ സഞ്ചരിച്ച സൈനിക ഹെലികോപ്‌റ്റർ തകർന്നു വീണ സംഭവത്തിൽ അപകട കാരണം മോശം കാലാവസ്ഥയെന്ന് സൂചന. അപകട സമയത്ത് പ്രദേശത്ത് കനത്ത മൂടൽ മഞ്ഞ് ഉണ്ടായിരുന്നതായി പ്രദേശവാസികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
വെല്ലിങ്ടണ്‍ ഡിഫൻസ് കോളേജിൽ 2.45ന് സൈനിക കേഡറ്റുകളോട് സംവദിക്കുന്നതിനായാണ് 11.45ന് സുളൂർ വ്യോമതാവളത്തിൽ നിന്നും സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് വെല്ലിങ്‌ടണിലേക്ക് പുറപ്പെട്ടത്. 12.20 വെല്ലിങ്‌ടൺ ഹെലിപാഡിൽ എത്തിയെങ്കിലും മോശം കാലാവസ്ഥയെ തുടർന്ന് ഇറങ്ങാതെ മടങ്ങുകയായിരുന്നു. എന്നാൽ 10 കിലോ മീറ്റർ മാത്രം മാറി കുനൂർ കട്ടേരിക്ക് സമീപം ഒരു ഫാമിൽ ചോപ്പർ തകർന്നു വീഴുകയായിരുന്നു.
സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്, ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍ എസ് ലിഡ്ഡര്‍, ലെഫ്. കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍ കെ ഗുര്‍സേവക് സിങ്, എന്‍ കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് ഹെലികോപ്‌ടറിലുണ്ടായിരുന്നത്.
വ്യോമസേനയുടെ എം ഐ 17വി 5 ഹെലികോപ്‌ടറാണ് അപകടത്തില്‍ പെട്ടതെന്ന് വ്യോമസേന ട്വീറ്റ് ചെയ്‌തു. അപകടത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവ സ്‌ഥലം സൈന്യം സീൽ ചെയ്‌തു. അപകടസ്ഥലത്തേക്ക് സുളൂർ വ്യോമകേന്ദ്രത്തിൽ നിന്നും കൂടുതൽ ഹെലികോപ്‌ടറുകൾ എത്തിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..