കുനൂർ> സംയുക്‌ത സേനാ മേധാവി ബിപിൻ റാവത്തും (ചീഫ് ഓഫ് ഡിഫൻസ്) സംഘവും സഞ്ചരിച്ച സൈനിക ഹെലികോപ്‌റ്റർ നീലഗിരിയിൽ ഊട്ടിക്കടുത്ത് തകർന്നുവീണു. ഉന്നത സൈനിക ഉദ്യോഗസ്‌ഥർ അടക്കം 14 പേർ അപകടത്തിൽപ്പെട്ടു. 11പേർ മരിച്ചതായി ഊട്ടി പൊലീസ് അറിയിച്ചു. മറ്റുള്ളവരുടെ നില അതീവ ഗുരുതരമാണ്.
സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്
ബിപിന്‍ റാവത്തും അദ്ദേഹത്തിന്റെ സ്റ്റാഫും കുടുംബാംഗങ്ങളുമാണ് അപകടത്തില്‍ പെട്ടത്. ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ് ലിഡ്ഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍.കെ ഗുര്‍സേവക് സിങ്, എന്‍.കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക്, വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് അപകടത്തില്‍ പെട്ട ഹെലിക്കോപ്ടറിലുണ്ടായിരുന്നത്.
കുനൂർ കട്ടേരിക്ക് സമീപമുള്ള ഫാമിലാണ് ഹെലികോപ്‌റ്റർ തകർന്ന് വീണത്. വ്യോമസേനയുടെ എം.ഐ 17വി.5 ഹെലിക്കോപ്ടറാണ് അപകടത്തില്‍ പെട്ടതെന്ന് വ്യോമസേന ട്വീറ്റ് ചെയ്തു. കുനൂരില്‍ നിന്ന് വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രാമധ്യേയാണ് അപകടം .
അപകടത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവ സ്‌ഥലം സൈന്യം സീൽ ചെയ്‌തു.അപകടസ്ഥലത്തേക്ക് സുളൂർ വ്യോമകേന്ദ്രത്തിൽ നിന്നും കൂടുതൽ ഹെലികോപ്ടറുകൾ എത്തിയിട്ടുണ്ട്.
കരസേനാ മേധാവിയായിരുന്ന ബിപിൻ റാവത്തിനെ വിരമിക്കുന്നതിന് തൊട്ടുമുൻപാണ് കേന്ദ്രസർക്കാർ പ്രഥമ സംയുക്ത സൈനിക മേധാവിയായി നിയമിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..