ന്യൂഡൽഹി
കർഷക പ്രക്ഷോഭത്തിനിടെ അതിശൈത്യം കാരണം നിരവധി പേർ രോഗബാധിതരാകുകയും മരിക്കുകയും ചെയ്‌ത പശ്‌ചാത്തലത്തിൽ സിൻഘുഅതിർത്തിയിൽ താൽക്കാലിക ആശുപത്രി തുറന്നു. മുതിർന്നവർക്കും ഹൃദ്‌രോഗികൾക്കും പ്രഥമപരിഗണന നൽകുന്ന ആശുപത്രിയിൽ നാല് പേരെ കിടത്തി ചികിത്സിക്കാം. പ്രക്ഷോഭവേദിയിൽനിന്ന് അടുത്തുള്ള ആശുപത്രിയിലേക്ക് മൂന്ന്–-നാല് കിലോമീറ്റർ ദൂരമുണ്ട്. ഗതാഗതക്കുരുക്ക് കാരണം അവിടെ എത്താൻ 20–-30 മിനിറ്റെങ്കിലും വേണ്ടി വരും. ഈ സാഹചര്യത്തിൽ താൽക്കാലിക ആശുപത്രി വലിയ അനുഗ്രഹമായെന്ന് കർഷകർ പറയുന്നു.
പഞ്ചാബ് ദേരാബാസിയിലെ സർക്കാരേതര സംഘടനയായ ‘ലൈഫ് കെയർ ഫൗണ്ടേഷൻ’ ആണ് ആശുപത്രി തുടങ്ങിയത്. താൽക്കാലിക ആശുപത്രിയിൽ ആസ്‌തമാ മരുന്നുകളും ഇൻസുലിനും ടിടി ഇഞ്ചക്‌ഷനും ഫ്രിഡ്‌ജുകളിൽ സൂക്ഷിച്ചിട്ടുണ്ട്. പഞ്ചാബിലെ ആശുപത്രികളിൽ നിന്നുള്ള മൂന്ന് ഡോക്ടർമാർ 10 മുതൽ 15 ദിവസം ഷിഫ്‌റ്റടിസ്ഥാനത്തില്‍ ഉണ്ട്. ആശുപത്രിയിൽ ഇസിജി മെഷീനും ഓക്‌സിജൻസിലിണ്ടറുകളും മറ്റ് അവശ്യ വസ്‌തുക്കളുമുണ്ട്. അത്യാവശ്യം പരിശോധനകൾ നടത്താൻ ലാബുമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..