ന്യൂഡൽഹി
വ്യാജ ബിരുദ ആരോപണത്തിൽ കുടുങ്ങി ബിഹാറിലെ ബിജെപി എംഎൽഎയും. ബിസ്‌ഫി മണ്ഡലത്തിൽനിന്നുള്ള എംഎൽഎ ഹരിഭൂഷൺ താക്കൂർ ബച്ചൂളിനെതിരെ ഭരണകക്ഷിയായ ജെഡിയുവാണ് ഗുരുതര ആരോപണം ഉന്നയിച്ചത്. 2020ൽ നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് തെരഞ്ഞെടുപ്പ് കമീഷന് നൽകിയ സത്യവാങ്‌മൂലത്തിൽ സീതാമർഹി ജില്ലയിലെ റാം സേവക് സിങ് കോളേജിൽനിന്ന് 1993ൽ ബിരുദം നേടിയെന്നായിരുന്നു ഹരിഭൂഷൺ താക്കൂർ അവകാശപ്പെട്ടിരുന്നത്. എന്നാൽ, വനിതാകോളേജായ ഇവിടെനിന്ന് എങ്ങനെ എംഎൽഎ ബിരുദം നേടിയെന്ന് ജെഡിയു വക്താവ് നീരജ് കുമാർ വാർത്താസമ്മേളനത്തിൽ ചോദിച്ചു. എംഎൽഎക്കെതിരെ കമീഷൻ അന്വേഷിക്കണമെന്നും ജെഡിയു ആവശ്യപ്പെട്ടു. ആരോപണങ്ങൾ തെറ്റാണെന്നും കമീഷന് നൽകിയ സത്യവാങ്‌മൂലത്തിൽ അക്ഷരപ്പിശക് പറ്റിയതാകാമെന്നും ഹരിഭൂഷൺ അവകാശപ്പെട്ടു. തീവ്ര മുസ്ലിം വിരുദ്ധ പരാമർശങ്ങളുടെ പേരിൽ കുപ്രസിദ്ധനാണ് ഹരിഭൂഷൺ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..