ന്യൂഡൽഹി
ഏഴ് ഗുസ്‌തി താരങ്ങളെ പീഡിപ്പിച്ച കേസിലെ പ്രതിയും ബിജെപി എംപിയുമായ ബ്രിജ്‌ഭൂഷണിനെ അറസ്റ്റുചെയ്യാതെ സംരക്ഷിക്കുന്നതിനിടെ പ്രായപൂർത്തിയാകാത്ത പരാതിക്കാരിയെ ഭീഷണിപ്പെടുത്തി മൊഴിമാറ്റിയെന്ന് റിപ്പോർട്ട്. കേസിൽ പോക്‌സോ വകുപ്പ് ചുമത്താൻ ആധാരമായ മൊഴിയാണിത്. ആദ്യംകൊടുത്തമൊഴി വളച്ചൊടിച്ചതാണെന്ന് കാട്ടി പെൺകുട്ടി തിങ്കളാഴ്‌ച മജിസ്‌ട്രേട്ടിന് പുതിയ രഹസ്യമൊഴി നൽകിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ടുചെയ്‌തത്. പെൺകുട്ടിയുടെ അച്ഛന്റെ പരാതിയിൽ ഏപ്രിൽ 28ന് പോക്‌സോ കേസ് രജിസ്റ്റർ ചെയ്‌തതു മുതൽ കടുത്ത സമ്മർദവും ഭീഷണിയും കുടുംബം നേരിടുന്നു. പോക്‌സോ പിൻവലിക്കപ്പെട്ടാൽ ബ്രിജ്‌ഭൂഷണിനെ ഉടൻ അറസ്റ്റുചെയ്യേണ്ട സാഹചര്യം ഒഴിവാകും. എന്നാൽ, കുട്ടിയുടെ ഏത് മൊഴി സ്വീകരിക്കണമെന്ന് മജിസ്‌ട്രേട്ടാണ് തീരുമാനിക്കുക.
മൊഴി തിരുത്തിയെന്ന വാർത്ത പരാതിക്കാരിയുടെ അച്ഛൻ നിഷേധിച്ചു. മകൾ മാനസികമായി തകർന്നെന്നും അദ്ദേഹം പറഞ്ഞു. റാഞ്ചിയിൽ നടന്ന ചാമ്പ്യൻഷിപ്പിനിടെ ഫോട്ടോയെടുക്കാനെന്ന വ്യാജേന ബ്രിജ്‌ഭൂഷൺ ചേർത്തുനിർത്തി അപമര്യാദയായി പെരുമാറിയെന്നാണ് ആദ്യംകൊടുത്ത മൊഴി. സഹകരിച്ചാൽ തിരിച്ചും സഹകരണമുണ്ടാകുമെന്ന് ബ്രിജ്‌ഭൂഷൺ പറഞ്ഞു. എതിർത്തതോടെ മറ്റ് ചാമ്പ്യൻഷിപ്പുകളിൽ കനത്ത വിവേചനം നേരിട്ടു. കഴിഞ്ഞ വർഷം മുറിയിലേക്ക് വിളിച്ചുവരുത്തിയും ഉപദ്രവിച്ചു. മുറിയിൽനിന്ന് ഇറങ്ങിയോടുകയായിരുന്നു–-എഫ്‌ഐആറിൽ പറയുന്നു.
അതേസമയം, അറസ്റ്റ് ഒഴിവാക്കി ദുർബല കുറ്റപത്രമാകും പൊലീസ് കോടതിയില്‍ സമർപ്പിക്കുകയെന്ന് കായിക താരങ്ങൾക്കായി സുപ്രീംകോടതിയിൽ ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പ്രതികരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..