പഞ്ച്‌കുള > രഞ്ജിത് സിങ് വധക്കേസിൽ ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീം സിങ് ഉൾപ്പെടെ അഞ്ച് പേർക്ക് ജീവപര്യന്തം ശിക്ഷ. റാം റഹീമിന്റെ അനുയായിയും ഹരിയാന സിർസയിലെ മാനേജരുമായിരുന്ന രഞ്ജിത് സിങ് വെടിയേറ്റു മരിച്ച കേസിലാണ് പഞ്ച്‌കുളയിലെ പ്രത്യേക സിബിഐ കോടതി വിധി പ്രസ്‌താവിച്ചത്.
2002ൽ ആയിരുന്നു കേസിനാസ്‌പദമായ സംഭവം. റാം റഹീം സ്‌ത്രീ അനുയായികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതായി ആരോപിച്ച് അനുയായികൾക്ക് രഞ്ജിത് സിങ് ഊമക്കത്ത് നൽകിയെന്ന സംശയത്തെ തുടർന്നായിരുന്നു കൊലപാതകമെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു.
റാം റഹീമിനൊപ്പം കൂട്ടാളികളായ കൃഷ്‌ണ ലാൽ, ജസ്‌ബീർ സിങ്, അവതാർ സിങ്, സബ്‌ദിൽ എന്നിവരെയും കോടതി ജിവപര്യന്തം ശിക്ഷിച്ചു. തടവിന് പുറമേ ഗുർമീതിന് 31 ലക്ഷം രൂപയും മറ്റ് പ്രതികൾ 50,000 രൂപ വീതവും കോടതി പിഴ വിധിച്ചു. ഇതിൽ പകുതി കൊല്ലപ്പെട്ട രഞ്ജിത് സിങിന്റെ മകന് നൽകണം.
രണ്ട് വനിതാ അനുയായികളെ ബലാത്സംഗം ചെയ്‌ത കേസില്‍ 20 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുന്ന റാം റഹിം നിലവില്‍ റോത്തക്കിലെ സുനാറിയ ജില്ലാ ജയിലിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..