ഗോധ്ര
ഗുജറാത്ത് വംശഹത്യക്കിടെ ഗോധ്രയിൽ രണ്ടു കുട്ടികളടക്കം 17 മുസ്ലിങ്ങളെ കൊലപ്പെടുത്തിയ കേസിൽ 22 പ്രതികളെ ഗുജറാത്ത് കോടതി വെറുതെവിട്ടു. പഞ്ച്മഹൽ ജില്ലയിലെ ഹലോൽ ടൗണിലെ അഡീഷണൽ സെഷൻ കോടതിയുടേതാണ് വിധി. തെളിവില്ലാത്തതിനാലാണ് പ്രതികളെ വെറുതെ വിടുന്നതെന്ന് ജഡ്‌ജ് ഹർഷ് ത്രിവേദി വിധിയിൽ പറഞ്ഞു. പ്രതികളിൽ എട്ടു പേർ വിചാരണക്കാലത്ത് മരിച്ചിരുന്നു. രണ്ടു പേർ പ്രായപൂർത്തിയാകാത്തവരായിരുന്നു.
ദെലോൾ ഗ്രാമത്തിൽ 2002 ഫെബ്രുവരി 28നാണ് അരുംകൊല അരങ്ങേറിയത്. കലാപത്തിനും കൊലപാതകത്തിനും എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തെങ്കിലും ആരെയും അറസ്റ്റ് ചെയ്‌തില്ല. രണ്ടു വർഷത്തിനുശേഷമാണ് പുതിയ കേസിൽ 22 പേരെ പ്രതികളായി അറസ്റ്റ് ചെയ്‌തത്. എന്നാൽ, ഇവർക്കെതിരെ തെളിവുകൾ ഹാജരാക്കാനായില്ല. സാക്ഷികളും കൂറുമാറി. തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി കലാപകാരികൾ മൃതദേഹങ്ങളെല്ലാം കത്തിച്ചെന്ന പ്രോസിക്യൂഷൻ വാദവും കോടതി അംഗീകരിച്ചില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..