ന്യൂഡൽഹി
കോൺഗ്രസ് ഹൈക്കമാൻഡ് ഏൽപ്പിച്ച ചുമതലകൾ ഏറ്റെടുക്കാനാകില്ലെന്ന് തുറന്നടിച്ച് വിമതവിഭാഗമായ ജി–-23ന് നേതൃത്വം നൽകുന്ന മുതിർന്ന നേതാവ് ഗുലാംനബി ആസാദ്. ജമ്മു -കശ്‌മീരിലെ പ്രചാരണവിഭാഗം തലവനായും രാഷ്ട്രീയകാര്യ സമിതി അംഗമായും ഹൈക്കമാൻഡ് നിയമിച്ചതിനു പിന്നാലെയാണ് പ്രതികരണം. ഇതോടെ ജമ്മു കശ്‌മീരിലെ സംഘടനാപ്രശ്‌നത്തിലെ ഹൈക്കമാൻഡ് ഇടപെടല്‍ പുതിയ പ്രതിസന്ധിയായി.
കോൺഗ്രസിന്റെ ദേശീയ രാഷ്ട്രീയകാര്യ സമിതി അംഗമാണ് ഗുലാംനബി. അത്തരമൊരാളെ ഒരു കേന്ദ്രഭരണ പ്രദേശത്തെ സമാനമായ സമിതിയിൽ ഉൾപ്പെടുത്തിയത് അവഹേളനമാണെന്ന നിലപാടിലാണ് ഗുലാംനബി അനുയായികൾ. ഗുലാംനബിയെ ജമ്മു -കശ്‌മീരിൽ തളച്ചിടാനുള്ള നീക്കമായാണ് ഇതിനെ ജി–-23 വിലയിരുത്തുന്നത്. യുക്തിരഹിതമെന്ന് ഗുലാംനബിയുടെ വിശ്വസ്‌തരിലൊരാൾ പ്രതികരിച്ചു. എല്ലാ സംസ്ഥാനത്തിന്റെയും ചുമതല വഹിച്ച, പാർടിയിലെ സീനിയറെ ഒരു കേന്ദ്രഭരണ പ്രദേശത്തിന്റെ പ്രചാരണചുമതല ഏൽപ്പിച്ചത് കടുത്ത അവഹേളനമാണ്. ബുദ്ധിശൂന്യമായ ഈ തീരുമാനത്തിനുപിന്നില്‍ സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണെന്നും ജി–-23 വിഭാഗം കരുതുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..