20 April Saturday

ഡൽഹി അധികാരത്തർക്കം: സുപ്രീംകോടതി വിധി വെട്ടി മോദി സർക്കാരിന്റെ ഓർഡിനൻസ്‌

എം അഖിൽUpdated: Saturday May 20, 2023

ന്യൂഡൽഹി > ഡൽഹിയിൽ ആംആദ്‌മി സർക്കാരിന്‌ നിർണായക അധികാരങ്ങൾ നൽകിയ സുപ്രീംകോടതി വിധി വെട്ടാൻ പ്രത്യേക ഓർഡിനൻസ്‌ പുറപ്പെടുവിച്ച്‌ മോദിസർക്കാർ. സുപ്രധാന തസ്‌തികകകളിൽ ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലംമാറ്റം തുടങ്ങിയ വിഷയങ്ങളിൽ തീരുമാനമെടുക്കാൻ ഡൽഹി സർക്കാരിന്‌  സുപ്രീംകോടതി നൽകിയ അധികാരങ്ങൾ ഓർഡിനൻസിലൂടെ കേന്ദ്രസർക്കാർ ഇല്ലാതാക്കി. ഓർഡിനൻസ്‌ രാഷ്‌ട്രപതി അംഗീകരിച്ച്‌ വെള്ളിയാഴ്‌ച്ച രാത്രി വൈകി അസാധാരണ ഗസറ്റ്‌ വിജ്ഞാപനവും പുറപ്പെടുവിച്ചു. 

ഉദ്യോഗസ്ഥരുടെ  നിയമനം,സ്ഥലംമാറ്റം തുടങ്ങിയ വിഷയങ്ങളിൽ ശുപാർശ നൽകാൻ ‘നാഷണൽ ക്യാപിറ്റൽ സിവിൽ സർവ്വീസസ്‌ അതോറിറ്റി’ രൂപീകരിക്കുമെന്ന്‌ വെള്ളിയാഴ്‌ച്ച പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. ഡൽഹി മുഖ്യമന്ത്രി തലവനായ അതോറിറ്റിയിൽ ഡൽഹി ചീഫ്‌സെക്രട്ടറിയും പ്രിൻസിപ്പൽ ഹോം സെക്രട്ടറിയും മറ്റംഗങ്ങൾ. അതോറിറ്റി ശുപാർശകളിൽ അന്തിമതീരുമാനമെടുക്കേണ്ടത്‌ ലെഫ്‌റ്റനന്റ്‌ ഗവർണറാണെന്നും വിജ്ഞാപനം വ്യവസ്ഥ ചെയ്യുന്നു.

ഉദ്യോഗസ്ഥരുടെ നിയന്ത്രണം ഉൾപ്പടെയുള്ള വിഷയങ്ങളിൽ അധികാരം ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെന്ന്‌ ഈ മാസം 11നാണ്‌ സുപ്രീംകോടതി ഭരണഘടനാബെഞ്ച്‌ വിധിച്ചത്‌. ലെഫ്‌.ഗവർണർ  സർക്കാരിന്റെ ഉപദേശ, നിർദേശങ്ങൾ പ്രകാരം പ്രവർത്തിക്കണമെന്നും വിധിയിൽ ഭരണഘടനാബെഞ്ച്‌ നിർദേശിച്ചിരുന്നു. പരമോന്നതകോടതിയുടെ വിധി വന്ന്‌ ഒരാഴ്‌ച്ച മാത്രം പിന്നിട്ട അവസരത്തിലാണ്‌ മോദി സർക്കാർ ഓർഡിനൻസിലൂടെ അത്‌ അസാധുവാക്കിയത്‌. സുപ്രീംകോടതി വിധി  ഓർഡിനൻസിലൂടെ അസാധുവാക്കിയ കേന്ദ്രസർക്കാർ നടപടിക്ക്‌ എതിരെ രാഷ്‌ട്രീയ, നിയമ മേഖലകളിൽ നിന്നും കടുത്ത വിമർശനങ്ങൾ ഉയർന്നു. ഇതേതുടർന്ന്‌,  വിധി പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ഓർഡിനൻസിന്‌ എതിരെ ഉടൻ കോടതിയെ സമീപിക്കുമെന്ന്‌ ആംആദ്‌മിയും അറിയിച്ചു. ഇതോടെ, ഡൽഹിയിൽ സർക്കാരും ലെഫ്‌.ഗവർണറും തമ്മിലുള്ള അധികാരത്തർക്കം വീണ്ടും സുപ്രീംകോടതിയുടെ കളത്തിലെത്തും.

രാജ്യതാൽപര്യം കണക്കിലെടുത്താണ്‌ ഓർഡിൻസ്‌ പുറപ്പെടുവിക്കുന്നതെന്ന പരിഹാസ്യമായ അവകാശവാദമാണ്‌ കേന്ദ്രസർക്കാർ ഉന്നയിക്കുന്നത്‌. ഡൽഹിയുമായി ബന്ധപ്പെട്ട്‌ എന്ത്‌ തീരുമാനങ്ങൾ എടുത്താലും അത്‌ ഡൽഹിയെ മാത്രമല്ല രാജ്യത്തെ മുഴുവൻ ബാധിക്കും. പാർലമെന്റ്‌, സുപ്രീംകോടതി, മന്ത്രാലയങ്ങൾ, നയതന്ത്രകാര്യാലയങ്ങൾ തുടങ്ങിയ സ്ഥാപനങ്ങൾ സ്ഥിതി ബാധിക്കുന്ന ഒന്നും അനുവദിക്കാൻ കഴിയില്ല. ഈ ചെയ്യുന്ന സ്ഥലം കൂടിയാണ്‌ ഡൽഹി. രാജ്യത്തിന്റെ പ്രതിച്ഛായ, വിശ്വാസ്യത, അന്തസ്സ്‌ തുടങ്ങിയകാര്യങ്ങളെ സാഹചര്യത്തിലാണ്‌, ഓർഡിനൻസ്‌ പുറപ്പെടുവിക്കുന്നതെന്നും കേന്ദ്രസർക്കാർ അവകാശപ്പെട്ടു.

അട്ടിമറിച്ചത്‌ ജനാധിപത്യത്തിന്‌ കരുത്തേകിയ കോടതി വിധി

ക്രമസമാധാനം,പൊലീസ്‌, ഭൂമി ഒഴിച്ചുള്ള മേഖലകളിൽ നിയമനിർമാണ, ഭരണനിർവഹണ അധികാരങ്ങൾ ആംആദ്‌മി സർക്കാരിനാണെന്ന നിർണായക വിധിയാണ്‌ ഈ മാസം 11ന്‌ സുപ്രീംകോടതി പുറപ്പെടുവിച്ചത്‌. കേന്ദ്രസർക്കാരിന്റെ ആജ്ഞാനുവർത്തിയായ ലെഫ്‌റ്റനന്റ്‌ ഗവർണറുടെ അധികാരങ്ങൾ വെട്ടിച്ചുരുക്കുന്നതായിരുന്നു ചീഫ്‌ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ചിന്റെ വിധി. ഐഎഎസ്‌ ഉദ്യോഗസ്ഥരുടെ നിയന്ത്രണം ഉൾപ്പടെയുള്ള വിഷയങ്ങളിൽ ആംആദ്‌മി സർക്കാരിനാണ്‌ അധികാരമെന്ന്‌ സുപ്രീംകോടതി നിരീക്ഷിച്ചു. ജനാധിപത്യം നിലനിൽക്കണമെങ്കിൽ സർക്കാർ നയങ്ങൾ നടപ്പാക്കുന്ന ഉദ്യോഗസ്ഥരുടെ നിയന്ത്രണം ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിന്‌ തന്നെ ആയിരിക്കണമെന്ന സുപ്രധാന നിരീക്ഷണവും കോടതി നടത്തി.

എന്താണ്‌ ഓർഡിനൻസ്‌?

ദി ഗവൺമെന്റ്‌ ഓഫ്‌ നാഷണൽ ക്യാപിറ്റൽ ടെറിട്ടറി ഓഫ്‌ ഡൽഹി (ജിഎൻസിഡിഡി) ആക്‌റ്റ്‌ ഭേദഗതി ചെയ്‌താണ്‌  ‘നാഷണൽ ക്യാപിറ്റൽ സിവിൽ സർവ്വീസസ്‌ അതോറിറ്റി’ രൂപീകരിക്കുന്നത്‌. സുപ്രീംകോടതി ഭരണഘടനാബെഞ്ചിന്റെ വിധിയിലൂടെ ലെഫ്‌. ഗവർണർ വി കെ സക്‌സേനയ്‌ക്ക്‌ നഷ്‌ടപ്പെട്ട അധികാരങ്ങൾ മുഴുവൻ അദ്ദേഹത്തിന്‌  തിരിച്ചുനൽകുന്നതാണ്‌ ഈ നടപടി. ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലംമാറ്റം, വകുപ്പുതല അന്വേഷണം തുടങ്ങിയ കാര്യങ്ങളിൽ സിവിൽ സർവ്വീസസ്‌ അതോറിറ്റിക്ക്‌ ശുപാർശകൾ കൈമാറാം. പക്ഷേ, അന്തിമതീരുമാനം ലെഫ.ഗവർണറുടേതാകും. അന്തിമ ഉത്തരവ്‌ പുറപ്പെടുവിക്കുന്നതിന്‌ മുമ്പ്‌ ലെഫ്‌. ഗവർണർക്ക്‌ ആവശ്യമായ എല്ലാ രേഖകളും വിളിച്ചുവരുത്താം. ശുപാർശയോട്‌ വിയോജിപ്പുണ്ടെങ്കിൽ അക്കാര്യം രേഖപ്പെടുത്തി ലെഫ്‌.ഗവർണർക്ക്‌ ഫയൽ മടക്കാം. ഏതെങ്കിലും രീതിയിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുക്കുകയാണെങ്കിൽ അന്തിമതീരുമാനം ലെഫ്‌. ഗവർണറുടേതാകും.


പ്രതികരണങ്ങള്‍


അരവിന്ദ് കെജ്രിവാള്‍ (ഡല്‍ഹി മുഖ്യമന്ത്രി): ഓര്‍ഡിനന്‍സ് കൊണ്ടുവന്നതിലൂടെ സുപ്രീംകോടതിയെ കേന്ദ്രസര്‍ക്കാര്‍ അവഹേളിച്ചു. വെറും ഒരാഴ്ച്ച കൊണ്ട് ഇക്കൂട്ടര്‍ കോടതി വിധി അട്ടിമറിച്ചു. അറപ്പുളവാക്കുന്ന നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്. പരമോന്നത കോടതിയെ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് വെല്ലുവിളിക്കുകയാണ്. ഓര്‍ഡിനന്‍സിനെ നിയമപരമായി ചോദ്യംചെയ്യും. കേന്ദ്രസര്‍ക്കാര്‍ നടപടി ഡല്‍ഹി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കും. എന്നാല്‍, ഇതുകൊണ്ടൊന്നും ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കഴിയില്ല.

കപില്‍സിബല്‍ (മുതിര്‍ന്നഅഭിഭാഷകന്‍, രാജ്യസഭ എംപി):

സുപ്രീംകോടതി തന്നെ എതിരെ നിന്നാലും തങ്ങള്‍ വിചാരിക്കുന്നതേ ഈ രാജ്യത്ത് നടക്കുള്ളുവെന്ന് സ്ഥാപിക്കുകയാണ് മോദി സര്‍ക്കാര്‍. ഭരണപരമായ കാര്യങ്ങളിലെ നിര്‍ണായക ചുമതലകളുടെ കടിഞ്ഞാണ്‍ ഡല്‍ഹി സര്‍ക്കാരിനാണെന്ന് സുപ്രീംകോടതി വിധിച്ചു. അത് കേന്ദ്രസര്‍ക്കാരിനുള്ള സന്ദേശമായിരുന്നു. എന്നാല്‍, ഓര്‍ഡിനന്‍സിലൂടെ -- - 'നിങ്ങള്‍ എതിര്‍ത്താലും ഞങ്ങള്‍ വിചാരിച്ചതേ ഈ രാജ്യത്ത് നടക്കുകയുള്ളു' -- എന്ന സന്ദേശം സര്‍ക്കാര്‍ കോടതിക്ക് നല്‍കിയിരിക്കുന്നു.

രവിശങ്കര്‍പ്രസാദ് (മുന്‍ നിയമമന്ത്രി, ബിജെപി):

സുപ്രീംകോടതി വിധിയുടെ പേരില്‍ ആംആദ്മി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വിരട്ടാന്‍ തുടങ്ങി. ഐഎഎസ് ഉദ്യോഗസ്ഥന്‍മാരെ സ്ഥലംമാറ്റി. ഈ സാഹചര്യത്തില്‍, സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കാനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top