ബംഗളൂരു > മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിമർശിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരിൽ കർണാടകത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്‌തു. ചിത്രദുർഗയിലെ എൽ പി സ്‌കൂൾ അധ്യാപകനായ ശാന്ത മൂർത്തിയെയാണ് സസ്പെൻഡ് ചെയ്‌തത്. സർക്കാരിന്റെ സൗജന്യ വാഗ്‌ദാനങ്ങളെ വിമർശിച്ചായിരുന്നു പോസ്‌റ്റ്.
മൂർത്തിയുടെ പോസ്റ്റ് വ്യാപകമായി സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്നാണ് 1966ലെ കർണാടക സിവിൽ സർവീസസ് ചട്ടങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് അധ്യാപകനെ സസ്പെൻഡ് ചെയ്‌തത്. സ്‌കൂൾ വിദ്യാഭ്യാസ വകുപ്പും വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാൽ സത്യം പറഞ്ഞതിന്റെ പേരിലാണ് അധ്യാപകനെതിരായ നടപടിയെന്നും കോൺഗ്രസ് സത്യത്തെ ഭയപ്പെടുകയാണെന്നും ബിജെപി ഐടി സെൽ ചീഫ് അമിത് മാൽവിയ പറഞ്ഞു.
സോഷ്യൽ മീഡിയ വഴി വിദ്വേഷവും വ്യാജവാർത്തകളും പ്രചരിപ്പിക്കുന്നത് അനുവദിക്കാനാവില്ലെന്നും അതിനെതിരെ ശക്തമായ നടപടിയെടുക്കുമെന്നുമാണ് കോൺഗ്രസിന്റെ പ്രതികരണം. എന്നാൽ പോസ്റ്റ് താൻ ചെയ്‌തതല്ലെന്നും സുഹൃത്താണ് കുറിപ്പിനു പിന്നിലെന്നുമാണ് മൂർത്തിയുടെ വാദം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..