23 April Tuesday

എൻഐഎ സമൻസ്‌ അപലപനീയം; സമരം തകർക്കാനുള്ള നീക്കം അംഗീകരിക്കില്ല‌: കിസാൻസഭ

സ്വന്തം ലേഖകൻUpdated: Sunday Jan 17, 2021

ന്യൂഡൽഹി > സമരം ചെയ്യുന്ന കർഷകസംഘടനകളുടെ നേതാക്കൾക്ക് യുഎപിഎ അടക്കമുള്ള വകുപ്പുകളുടെ അടിസ്ഥാനത്തിൽ എൻഐഎ സമൻസുകൾ അയക്കുന്നതിനെ അഖിലേന്ത്യ കിസാൻസഭ അപലപിച്ചു. കർഷകരെ ഖലിസ്ഥാനികളായി ചിത്രീകരിക്കാനുള്ള മോഡിസർക്കാരിന്റെ ശ്രമം അവസാനിപ്പിക്കണം. ദേശീയ ഐക്യത്തെ ബാധിക്കുംവിധം വർഗീയനടപടികളിലേക്ക്‌ നീങ്ങുന്ന മോഡിസർക്കാരിന്റെ നിലപാടിനെ രാഷ്ട്രീയപാർടികൾ തള്ളിപ്പറയണമെന്ന്‌ കിസാൻസഭ  പ്രസിഡന്റ്‌ അശോക്‌ ധാവ്‌ളെയും ജനറൽ സെക്രട്ടറി ഹനൻ മൊള്ളയും ആവശ്യപ്പെട്ടു.

കേന്ദ്രസർക്കാരുമായുള്ള ചർച്ചകളിൽ പങ്കെടുക്കുന്ന പ്രതിനിധിസംഘത്തിൽ അംഗമായ ബൽദേവ്‌ സിങ്‌ സിർസ അടക്കമുള്ളവർക്കാണ്‌ എൻഐഎ സമൻസ്‌ അയച്ചത്‌. വിഘടനവാദികളുടെ പങ്കിനെക്കുറിച്ച്‌ സർക്കാരിന്‌ തെളിവുണ്ടെങ്കിൽ അക്കാര്യം പുറത്തുപറയുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യണം. അല്ലാതെ കർഷകനേതാക്കൾക്ക്‌ നോട്ടീസ്‌ അയക്കുകയും സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നത്‌ അംഗീകരിക്കാൻ കഴിയില്ല

പ്രതിഷേധിക്കാനുള്ള ജനാധിപത്യ അവകാശം നിഷേധിക്കുകയാണ്‌ സർക്കാർ. നിരോധിത സംഘടനകളുമായി ബന്ധമില്ലെന്ന്‌ കർഷകരുടെ സംയുക്തസമരസമിതി വ്യക്തമാക്കിയിട്ടുണ്ട്‌. 26ന്‌ കർഷകർ നടത്തുന്ന പരേഡ്‌ ഔദ്യോഗിക റിപ്പബ്ലിക് പരേഡിനുശേഷമായിരിക്കുമെന്നും സമാധാനപരമായിരിക്കുമെന്നും  ഉറപ്പുനൽകി. ഈ സാഹചര്യത്തിലാണ്‌ കർഷകസമരം ഖലിസ്ഥാൻവാദികളുടെ സഹായത്തോടെയുള്ള രാജ്യവിരുദ്ധനീക്കമാണെന്ന്‌ ബിജെപി സർക്കാർ പ്രചരിപ്പിക്കുന്നത്‌.  പഞ്ചാബ്‌പോലുള്ള സംസ്ഥാനങ്ങളിൽ ദേശവിരുദ്ധശക്തികൾക്ക്‌ ഗുണകരമാകുന്നതാണ്‌  ബിജെപി–-ആർഎസ്‌എസ്‌ നീക്കം. കർണാലിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതിന്‌  ഹരിയാന പൊലീസ്‌ 900 കർഷകരുടെ പേരിൽ വധശ്രമത്തിന്‌ കേസെടുത്തു.ഈ കേസുകളും എൻഐഎ നോട്ടീസുകളും പിൻവലിക്കണമെന്ന്‌ കേന്ദ്ര, ഹരിയാന സർക്കാരുകളോട്‌ കിസാൻസഭ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top