ബംഗളൂരു> പത്താം ക്ലാസിലെ കന്നഡ പാഠപുസ്‌തകത്തിൽ ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറിന്റെ പ്രസംഗം ഉൾപ്പെടുത്തിയപ്പോൾ പെരിയോറും (ഇ വി രാമസ്വാമി നായ്‌ക്കർ) ശ്രീനാരായണ ഗുരുവും പുറത്ത്. പാഠപുസ്‌തകത്തിൽ നിന്ന് ഭഗത് സിംഗിനെക്കുറിച്ചുള്ള പാഠം ഒഴിവാക്കിയത് നേരത്തെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സാമൂഹിക ശാസ്‌ത്ര പാഠപുസ്‌തകത്തിൽ നിന്ന് പെരിയോറിനെയും ശ്രീനാരായണ ഗുരുവിനെയും ഒഴിവാക്കിയെന്ന റിപ്പോർട്ട് പുറത്തുവന്നത്.
സാമൂഹ്യപരിഷ്‌കർത്താക്കളെ പാഠപുസ്‌തകത്തിൽ നിന്ന് ഒഴിവാക്കി ആർഎസ്എസ് സ്ഥാപകന്റെ പ്രസംഗം ഉൾപ്പെടുത്തിയ നടപടിക്കെതിരെ ഇതിനോടകം പ്രതിഷേധം ഉയർന്ന് കഴിഞ്ഞു. ശിവഗിരി തീർത്ഥാടനത്തിന്റെ 90ാം വാർഷിക യോഗത്തിൽ ശ്രീനാരായണ ഗുരുവിനെ വാഴ്‌ത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടി നാടകമായിരുന്നുവെന്ന് ഇപ്പോൾ തെളിഞ്ഞെന്ന് ദക്ഷിണ കന്നഡ കോൺഗ്രസ് ജില്ല കമ്മറ്റി അദ്ധ്യക്ഷൻ കെ ഹരീഷ് കുമാർ പറഞ്ഞു.
പെരിയാറിനെയും നാരായണ ഗുരുവിനെയും പാഠപുസ്തകങ്ങളിൽ നിന്ന് പുറത്താക്കിയത് സ്ഥാപിത താൽപര്യങ്ങളെ സംരക്ഷിക്കാനാണ്. ബിജെപി സർക്കാർ ഈ മഹാൻമാരുടെ പാഠങ്ങൾ അടിയന്തിരമായി ഉൾപ്പെടുത്തണം. ഇല്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..