20 April Saturday

ഇപിഎഫ്‌ പണവും അദാനി ഓഹരികളിലേക്ക്‌ ഒഴുകുന്നു; നഷ്‌ടം അംഗങ്ങളെ ബാധിക്കാമെന്ന്‌ 'ദി ഹിന്ദു'

വെബ് ഡെസ്‌ക്‌Updated: Monday Mar 27, 2023

കൊച്ചി> വർധിച്ച പിഎഫ്‌ പെൻഷനുവേണ്ടി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്ഒ) അംഗങ്ങൾ നെട്ടോട്ടമോടുന്നതിനിടയിൽ വിവാദ അദാനി ഓഹരികളിലേക്ക്‌ തൊഴിലാളികളുടെ പിഎഫ്‌ നിക്ഷേപം ഒഴുകുന്നു. ഹിൻഡൻബർഗ് റിപ്പോർട്ടിലുടെ അദാനി ഗ്രൂപ്പ് ഓഹരികളിലെ തട്ടിപ്പ്‌ പുറത്തുവന്ന ശേഷവും ഇവയിൽ ഇപിഎഫ്ഒ നിക്ഷേപം തുടരുന്നതായി ദി ഹിന്ദു  റിപ്പോർട്ട് ചെയ്യുന്നു.

അദാനി എന്റർപ്രൈസസ്, അദാനി പോർട്ട് എന്നീ ഓഹരികളിൽ ഇപിഎഫ്ഒ വലിയ നിക്ഷേപം നടത്തിയതായാണ്‌ ദി ഹിന്ദു റിപ്പോർട്ടിൽ പറയുന്നത്‌. നിഫ്‌റ്റി 50, സെൻസെക്‌സ്‌‌ എന്നീ ഓഹരി വിപണി സൂചികകളിൽ  ട്രാക്ക് ചെയ്യുന്ന എക്‌‌സ്‌‌‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലാണ് (ഇടിഎഫ്) എംപ്ലോയീസ് പ്രൊവിഡന്റ് ഓർഗനൈസേഷൻ അവരെുടെ  15 ശതമാനം നിക്ഷേപിക്കുന്നത്. ഇതിൽ നിഫ്റ്റി 50 ട്രാക്ക് ചെയ്യുന്ന ഇടിഎഫുകളിൽ ആകെ ഇക്വിറ്റി നിക്ഷേപത്തിന്റെ 85 ശതമാനം നീക്കിവെച്ചിട്ടുണ്ട്. അദാനി എന്റർപ്രൈസസ് നിഫ്‌റ്റി 50 സൂചികയിലേക്ക് 2022 സെപ്‌റ്റംബറിൽ  കൂട്ടിച്ചേർത്തിരുന്നു. അദാനി പോർട്ട്‌സ് ആൻഡ് എസ്ഇ ഇസഡ് ഓഹരികൾ 2015 സെപ്‌തംബർ മുതൽ നിഫ്‌‌റ്റി 50 യിലുണ്ട്‌.

ഈ സാഹചര്യത്തിലാണ്‌ ഈ ഓഹരികളിലേക്ക്‌ ഇപിഎഫ്‌ഒ പണം പോയത്‌. എൽഐസി അദാനി ഓഹരികളിൽ പണം നിക്ഷേപിച്ചത്‌ നേരത്തേ പുറത്തുവന്നിരുന്നു. എന്നാൽ അദാനി  ഗ്രൂപ്പിന്റെ ഓഹരികളിൽ ഇപിഎഫ്‌ഒയുടെ നിക്ഷേപം സംബന്ധിച്ച് പ്രതികരിയ്‌ക്കാൻ  പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ നീലം ഷാമി റാവു തയ്യാറായില്ലെന്ന്‌  പത്രം പറയുന്നു. അദാനി ഓഹരികളിലെ നിക്ഷേപം സംബന്ധിച്ച് ഇപിഎഫ്‌ഒ ബോർഡ് ട്രസ്‌റ്റികൾക്കും അറിവില്ല. തിങ്കളാഴ്‌ച്ച ഡൽഹിയിൽ ആരംഭിച്ച  ഇപിഎഫ്ഒ കേന്ദ്ര ബോർഡ് യോഗത്തിൽ വിഷയം ചർച്ചയായേക്കും.

ഇന്ത്യയിലെ ഏറ്റവും വലിയ റിട്ടയർമെന്റ് ഫണ്ടാണ്‌ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ. 27.73 കോടി ജീവനക്കാരുടെ  സമ്പാദ്യം കൈകാര്യം ചെയ്യുന്ന സ്ഥാപനമാണ്. ഇപിഎഫ്ഒ.   നിലവിൽ 15 ശതമാനം തുകയാണ് പ്രോവിഡന്റ് ഫണ്ടിൽനിന്ന് ഓഹരിവിപണിയിൽ നിക്ഷേപിക്കുന്നത്. 2016 സെപ്റ്റംബറിലാണ് ഫണ്ടിൽ നിന്ന്‌  നിഷേപിക്കുന്ന തുക 10 ശതമാനമാക്കി ഉയർത്തിയത്. 2017 മേയിൽ ഇത്‌ 15 ശതമാനമാക്കി.  കൂടുതൽ വിഹിതം ഓഹരിവിപണിയിൽ നിക്ഷേപിക്കാനുള്ള കേന്ദ്രസർക്കാർ ശുപാർശയിന്മേൽ, ട്രേഡ് യൂണിയനുകളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് തീരുമാനമായിട്ടില്ല. ഓഹരി വിപണിയിൽ അനുകൂല അന്തരീക്ഷമായതിനാൽ കൂടുതൽ തുക നിക്ഷേപിക്കാൻ തീരുമാനിക്കണമെന്നായിരുന്നു  2018ൽ സർക്കാർ ഉയർത്തിയ വാദം. എന്നാൽ, സ്ഥിരതയില്ലാത്ത വിപണിയിൽ പിഎഫ് തുക നിക്ഷേപിക്കുന്നതിനോട് യോജിക്കാൻ കഴിയില്ലെന്ന് ഇടതുപക്ഷ ട്രേഡ് യൂണിയനുകളുടെ പ്രതിനിധികൾ  നിലപാടെടുത്തതുകൊണ്ടാണ്‌ അന്ന്‌ തീരുമാനം മാറ്റിയത്‌.

2022 മാർച്ച് വരെ 1.57 ലക്ഷം കോടി രൂപ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഇടിഎഫുകളിൽ നിക്ഷേപിച്ചിട്ടുണ്ട്. 2022-23 കാലയളവിൽ പുതിയ വിഹിതത്തിൽ നിന്ന് 38,000 കോടി രൂപയും നിക്ഷേപിച്ചു. ജനുവരി 24 മുതൽ അദാനി സ്റ്റോക്കുകളുടെ വിലയിലുണ്ടായ കുത്തനെ ഇടിവ് കണക്കിലെടുക്കുമ്പോൾ, ഇപിഎഫ്ഒയുടെ അദാനി നിക്ഷേപത്തിൽ നിന്നുള്ള വരുമാനം കുറയാനിടയുണ്ടെന്നും ഹിന്ദു പറയുന്നു. ഇത് അംഗങ്ങൾക്ക് നൽകുന്ന വാർഷിക ഇപിഎഫ് നിരക്കിൽ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് പത്രം പറയുന്നത്‌. അദാനി എന്റർപ്രൈസസ് ഓഹരിയിൽ നിഫ്റ്റി 50 യിൽ ഉൾപ്പെടുന്ന സമയത്തെ വിലയിൽ നിന്ന് 49 ശതമാനത്തിലധികം ഇടിവാണ് മാർച്ച് 24 വരെയുണ്ടായത്. 52 ആഴ്ച്ചയിലെ ഉയർന്ന നിലവാരമായ 4,190 രൂപയിൽ നിന്ന് 58.5 ശതമാനമാണ് ഇടിഞ്ഞത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top