കൊൽക്കത്ത > സിപിഐ എം പശ്ചിമ ബംഗാള്‍ മുന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ഇടതുമുന്നണി സർക്കാരിൽ മന്ത്രിയുമായിരുന്ന മാനബ് മുഖര്‍ജി അന്തരിച്ചു. 67 വയസ്സായിരുന്നു. മസ്‌തിഷ്‌ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മൂന്നു വര്‍ഷമായി ചികിത്സയിലായിരുന്നു. ചെവ്വാഴ്‌ച രാവിലെ 11.45ന് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
1955 ആഗസ്‌റ്റ് 24ന് ദക്ഷിണ കൊൽക്കത്തയിലെ ടോളിഗിൽ ജനിച്ചു. 1970കളിൽ വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനത്തിലൂടെ സജീവ രഷ്‌ട്രീയത്തിൽ പ്രവേശിച്ച അദ്ദേഹം എസ്എഫ്ഐ ഡിവൈഎഫ്ഐ സംഘടനകളുടെ ജില്ലാ സംസ്ഥാന ഭാരവാഹിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. 1986 ൽ സിപിഐ എം കൊൽക്കത്ത ജില്ലാ കമ്മറ്റിയിലേക്കും 1998ൽ സംസ്ഥാന കമ്മിറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 2015ൽ സെക്രട്ടറിയേറ്റ് അംഗമായി. 1987ൽ കെൽക്കത്ത ബലിയഘട്ട മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2011 വരെ അവിടെ നിന്ന് സ്ഥിരമായി ജയിച്ചു. 2001ലും 2006ലും ഇടതുമുന്നണി മന്ത്രിസഭയിൽ അംഗമായി വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്‌തു.
ബുധനാഴ്‌ച രാവിലെ മൃതദേഹം പാര്‍ടി ബലിയഘട്ട ഏരിയ കമ്മിറ്റി, കൊൽക്കത്ത ജില്ലാ കമ്മറ്റി സംസ്ഥാന കമ്മിറ്റി ഓഫീസ് എന്നിവിടങ്ങളിൽ കൊണ്ടുവന്ന ശേഷം കൊൽക്കത്ത മെഡിക്കൽ കോളേജിന് കൈമാറും. ഭാര്യയും ഒരു മകളുമുണ്ട്. കൊൽക്കത്ത യൂണിവേഴ്‌സിറ്റി അധ്യാപികയായിരുന്ന ഭാര്യ അര്‍പിത മുര്‍ഖജി സജീവ പാര്‍ടി പ്രവര്‍ത്തകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..