ന്യൂഡൽഹി
കോവിഡ് വ്യാപനം കുതിച്ചുയർന്നതോടെ രാജ്യത്ത് ഒറ്റദിവസത്തെ രോഗം ബാധിച്ചവരുടെ എണ്ണം രണ്ടു ലക്ഷം കടന്നു. ഞായറാഴ്ച 1,79,723 രോഗികള്‍, 146 മരണം. ഡല്‍ഹിയിലും മഹാരാഷ്ട്രയിലും രോഗകുതിപ്പ് തുടരുന്നതിനാല്‍ തിങ്കളാഴ്ച രോഗികളുടെ എണ്ണം രണ്ടുലക്ഷം കടന്നു. 10 ദിവസം മുമ്പ് ദിവസേനയുള്ള രോഗികളുടെ എണ്ണം 15,000ൽ താഴെ. ഒമിക്രോണ്‍ ബാധിതരുടെ എണ്ണം നാലായിരം കടന്നു.മഹാരാഷ്ട്രയില്‍ 1216 പേര്‍ക്ക്.
കോവിഡ് മൂന്നാം തരംഗത്തിൽ രോഗബാധിതരിൽ അഞ്ചുമുതൽ 10 ശതമാനംപേർക്ക് ആശുപത്രി പ്രവേശം വേണ്ടിവരുമെന്ന് ആരോഗ്യമന്ത്രാലയം. സ്ഥിതിഅതിവേഗം മാറിക്കൊണ്ടിരിക്കയാണെന്നും കിടത്തി ചികിത്സ വേണ്ടിവരുന്നവരുടെ എണ്ണം പെട്ടെന്ന് വർധിച്ചേക്കാമെന്നുംമുന്നറിയിപ്പുനൽകി. രണ്ടാം തരംഗത്തിൽ 25–-30 ശതമാനം പേർക്കാണ് ആശുപത്രിചികിത്സ വേണ്ടിവന്നത്.
എല്ലാവര്‍ക്കും പരിശോധന വേണ്ട
കോവിഡ് രോഗിയുമായി സമ്പര്‍ക്കത്തിലുള്ള എല്ലാവര്‍ക്കും പരിശോധന വേണ്ടെന്ന് ഐസിഎംആർ. പ്രായമായവര്‍ക്കും അനുബന്ധ രോഗമുള്ളവര്‍ക്കും രോഗലക്ഷണമുള്ളവർക്കും മാത്രം പരിശോധന മതി. ആഭ്യന്തരയാത്രകൾക്കും പരിശോധന നടത്തേണ്ട.അടിയന്തര ചികിത്സയ്ക്കും ശസ്ത്രക്രിയക്കും കോവിഡ് പരിശോധന തടസ്സമാകരുതെന്ന് മാർഗരേഖയിൽ പറയുന്നു.
രാജ്‌നാഥ് സിങ്ങിന് കോവിഡ്
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനും ബിഹാര്‍ മുഖ്യമന്ത്രി നിതിഷ് കുമാറിനും കോവിഡ് സ്ഥിരീകരിച്ചു. മുതിര്‍ന്ന സിപിഐ എം നേതാവ് എന്‍ ശങ്കരയ്യക്ക് കോവിഡ് സ്ഥിരീകരിച്ചു. ചെന്നെെ രാജീവ് ഗാന്ധി ഗവ. ആശുപത്രിയില്‍ ചികിത്സയിലുള്ള അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരം. മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് ജയിലിലുള്ള ജി എന്‍ സായ്ബാബയ്ക്ക് രണ്ടാം തവണയും കോവിഡ് സ്ഥിരീകരിച്ചു.
ബംഗാളില്‍ ഏറ്റവും
കൂടുതല്‍ രോഗികള്‍
ബംഗാളിൽ ദിവസേനയുള്ള കോവിഡ് ബാധിതരുടെ എണ്ണം ഇതുവരെയുള്ള ഏറ്റവും ഉയർന്നനിലയിൽ. ഞായറാഴ്ച 24,287 രോഗികള്‍. 2021 മെയ് പതിനാലിനാണ് ഇതിനുമുമ്പ് ഏറ്റവും കൂടുതൽ രോഗികൾ–-20,846 പേർ. നിലവിൽ രോഗസ്ഥിരീകരണ നിരക്ക് 33.8 ശതമാനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..