ന്യൂഡല്‍ഹി
രാജ്യത്ത് കോവിഡ് തരംഗങ്ങളുടെ വ്യാപ്‌തിയും തുടർ വ്യാപനവും മുൻകൂട്ടി മനസിലാക്കി പ്രതിരോധിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടെന്ന് പാർലമെന്ററി സ്ഥിരം സമിതി. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലത്തിനുകീഴിലെ സമിതിയാണ് ഗുരുതര വീഴ്‌ചകൾ എണ്ണമിട്ട് നിരത്തി റിപ്പോർട്ട് തയ്യാറാക്കിയത്. ഓക്‌സിജൻ ക്ഷാമത്തെ തുടർന്ന് കോവിഡ് രോഗികൾ മരിച്ച സംഭവം മന്ത്രാലയം നിഷേധിച്ചത് ദൗർഭാഗ്യകരമാണ്. ഇത്തരം മരണങ്ങളെ കോവിഡ് അനുബന്ധ രോഗത്തെതുടർന്നുള്ള മരണങ്ങളായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓക്‌സിജൻ ക്ഷാമ മരണസംഖ്യ, പ്രത്യേകിച്ച് രണ്ടാം തരംഗത്തിലുണ്ടായവ സംസ്ഥാനങ്ങളുമായി സഹകരിച്ച് മന്ത്രാലയം പരിശോധിക്കണമെന്ന് റിപ്പോർട്ട് ശക്തമായി ശുപാർശ ചെയ്യുന്നു.
കേന്ദ്രം ശ്രദ്ധചെലുത്തിയിരുന്നെങ്കിൽ രണ്ടാംതരംഗത്തിന്റെ തീവ്രത കുറയ്‌ക്കാമായിരുന്നു. ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ആരോഗ്യപ്രവര്‍ത്തകരുടെ കുറവും രാജ്യത്തെ സമ്മര്‍ദത്തിലാക്കിയെന്നും ചൂണ്ടിക്കാട്ടുന്നു. എസ്‌പി അംഗം രാം ഗോപാൽ യാദവ് അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട് തിങ്കളാഴ്ച രാജ്യസഭാ ചെയർമാന് കൈമാറി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..