ന്യൂഡൽഹി > രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം വീണ്ടും ഉയർന്നതോടെ രാജ്യത്തെ ആശുപത്രികളിൽ ഏപ്രിൽ 10നും 11നും മോക് ഡ്രിൽ നടത്താൻ കേന്ദ്രനിർദേശം. എല്ലാ ജില്ലകളിലെയും സർക്കാർ–- സ്വകാര്യ ആശുപത്രികൾ ഇതിൽ പങ്കെടുക്കും. ഇതടക്കമുള്ള പുതുക്കിയ കോവിഡ് മാർഗനിർദേശങ്ങൾ വ്യക്തമാക്കി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണും ഐസിഎംആറും സംയുക്തമായി സംസ്ഥാനങ്ങൾക്ക് ശനിയാഴ്‌ച കത്തയച്ചു.
ആശുപത്രിയിൽ എത്തുന്നവരും ആരോഗ്യപ്രവർത്തകരും മാസ്‌ക് ധരിക്കണം, ശ്വാസകോശ അസുഖമുള്ളവർ മറ്റുള്ളവരുമായി അടുത്തിടപഴകരുത്. നിലവിൽ ആശങ്ക ഇല്ലെങ്കിലും രോഗവ്യാപനം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കാനും കത്തിൽ ആവശ്യപ്പെട്ടു. എച്ച്1 എൻ1, എച്ച്3 എൻ2 വൈറസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും തുടക്കത്തിലേ രോഗികളെ കണ്ടെത്താൻ ജാഗ്രത വേണമെന്നും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.
ഒറ്റദിനം 1590 രോഗികള്‍
ഇരുപത്തിനാല് മണിക്കൂറിനിടയിൽ രാജ്യത്ത് 1590 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ആറു പേർ മരിച്ചു. മഹാരാഷ്‌ട്ര മൂന്ന്, കർണാടകം, ഉത്തരാഖണ്ഡ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഒരാളുമാണ് മരിച്ചത്. ദിവസേനയുള്ള രോഗികളിൽ 146 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണിത്. നിലവിൽ രോഗികൾ 8601 ആയി ഉയർന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..