24 April Wednesday

മുറുക്കി കുടുംബവാഴ്‌ച വാദികൾ ; എ കെ ആന്റണിയുടെ നേതൃത്വത്തിൽ; ഉമ്മൻ ചാണ്ടിയും കെ സി വേണുഗോപാലും സംഘത്തിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jan 23, 2021

കുടുംബവാഴ്‌ച വാദികൾ
ന്യൂഡൽഹി
കോൺഗ്രസിലെ കുടുംബവാഴ്‌ചയ്‌ക്ക്‌ ഒരുകാരണവശാലും മാറ്റമുണ്ടാകില്ലെന്ന്‌ ഒരിക്കൽ കൂടി ഉറപ്പിക്കുന്നതായി‌‌  പ്രവർത്തകസമിതി യോഗം. ബിജെപിയെ ചെറുക്കാനാകും വിധം പാർടിയിൽ അടിമുടി മാറ്റം ആവശ്യപ്പെടുന്നവരെ വർത്തകസമിതിയിലെ കുടുംബവാഴ്‌ച വാദികൾ വീണ്ടും അടിച്ചിരുത്തി. സോണിയ അല്ലെങ്കിൽ രാഹുൽ എന്ന തരത്തിൽ കോൺഗ്രസിലെ കുടുംബവാഴ്‌ച അരയ്‌ക്കിട്ടുറപ്പിക്കുന്നത്‌ എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള വിഭാഗമാണ്‌. കേരളത്തിൽനിന്ന്‌ പ്രവർത്തകസമിതിയിലുള്ള ഉമ്മൻ ചാണ്ടിയും കെ സി വേണുഗോപാലുമെല്ലാം ഈ സംഘത്തിന്റെ ഭാഗമാണ്‌.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ തോൽവിക്ക്‌ പിന്നാലെ അധ്യക്ഷസ്ഥാനമൊഴിഞ്ഞ രാഹുലിന്റെ മനസ്സ്‌ മാറ്റാനുള്ള ശ്രമത്തിലാണ്‌ കുടുംബവാഴ്‌ച വാദികൾ. എന്നാൽ, അധ്യക്ഷപദവി ഏറ്റെടുക്കാനുള്ള ധൈര്യത്തിലേക്ക്‌ രാഹുൽ എത്തിയിട്ടില്ല. രാഹുൽ ഇല്ലെങ്കിൽ പ്രിയങ്ക വന്നാലും മതിയെന്ന വാദത്തോട്സോണിയ യോജിക്കുന്നില്ല. അനാരോഗ്യം അലട്ടുന്ന സോണിയ ഇടക്കാല അധ്യക്ഷപദവി ഒഴിയാൻ താൽപ്പര്യപ്പെടുകയുമാണ്‌.

രാഹുലിന്‌ മനംമാറ്റമുണ്ടാകുംവരെ അധ്യക്ഷതെരഞ്ഞെടുപ്പ്‌ നീട്ടുകയെന്ന തന്ത്രമാണ്‌ ആന്റണിയടക്കമുള്ളവർ പയറ്റുന്നത്‌. കോൺഗ്രസിൽ അടിമുടി മാറ്റം ആവശ്യപ്പെട്ട്‌ 23 മുതിർന്ന നേതാക്കൾ ആഗസ്‌തിൽ കത്തയച്ചപ്പോൾ കുടുംബവാഴ്‌ച വാദികൾ ഞെട്ടി. കത്ത്‌ മാധ്യമങ്ങൾക്ക്‌ ചോർത്തി ഇവർ തന്നെ ഇത്‌ വിവാദമാക്കുകയും അച്ചടക്കലംഘനമെന്ന ഭീഷണി കത്തയച്ചവർക്കെതിരായി ഉയർത്തുകയും ചെയ്‌തു. ഏത്‌ നടപടിയും നേരിടാൻ ഒരുക്കമെന്ന്‌ ഗുലാംനബി അടക്കമുള്ള നേതാക്കൾ വ്യക്തമാക്കിയതോടെ അച്ചടക്കനടപടി എന്ന ഉമ്മാക്കി കുടുംബവാഴ്‌ച വാദികൾ മടക്കി. സ്വതവേ ദുർബലമായ ഘട്ടത്തിൽ ഇരുപതിലേറെ മുതിർന്ന നേതാക്കൾക്കെതിരായി നടപടിയെടുത്താലുണ്ടാകുന്ന പ്രത്യാഘാതം ആന്റണിക്കും സംഘത്തിനും ബോധ്യമുണ്ട്‌.

ഒടുവിൽ സോണിയ തന്നെ കത്തയച്ചവരുമായി ചർച്ച നടത്തി ഉടൻ തെരഞ്ഞെടുപ്പ്‌ നടത്താമെന്ന ഉറപ്പ്‌ നൽകി. വെള്ളിയാഴ്‌ച ചേർന്ന പ്രവർത്തകസമിതി തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയാണ്‌ പൊതുവിലുണ്ടായിരുന്നത്‌. എന്നാൽ, തെരഞ്ഞെടുപ്പ്‌ അതോറിറ്റി തലവനായ മധുസൂദൻ മിസ്‌ത്രിയെ സ്വാധീനിച്ച കുടുംബവാഴ്‌ച വാദികൾ തെരഞ്ഞെടുപ്പ്‌ മെയ്‌ അവസാനത്തിലേക്ക്‌ മാറ്റി. കേരളത്തിലെയടക്കം നിയമസഭാ തെരഞ്ഞെടുപ്പാണ്‌ കാരണമായി പറഞ്ഞത്‌.

സംഘടനാമാറ്റം അനന്തമായി നീട്ടുകയാണ്‌ കുടുംബവാഴ്‌ച വാദികളെന്ന്‌ ബോധ്യപ്പെട്ടതോടെയാണ്‌ പ്രവർത്തകസമിതിയിൽ ഗുലാംനബി അടക്കമുള്ളവർ പൊട്ടിത്തെറിച്ചതും വാക്‌‌പോരിലേക്ക്‌ നീങ്ങിയതും‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top