20 April Saturday
നിയമസഭാ തെരഞ്ഞെടുപ്പുകൾ കഴിഞ്ഞുമതിയെന്ന്‌ സോണിയ– രാഹുൽ ഭക്തര്‍

തമ്മിലടിച്ച് ‘ഭക്തരും' വിമതരും ; അധ്യക്ഷനെ ഉടന്‍ തെരഞ്ഞെടുക്കണമെന്ന്‌ കത്തയച്ച നേതാക്കൾ

എം പ്രശാന്ത്‌Updated: Saturday Jan 23, 2021


ന്യൂഡൽഹി
അധ്യക്ഷനെ ചൊല്ലി തമ്മിലടി തുടരവെ സംഘടനാതെരഞ്ഞെടുപ്പ്‌ ചർച്ച ചെയ്യാന്‍ വിളിച്ച ഓൺലൈന്‍ ‌ പ്രവർത്തകസമിതി യോഗത്തിലും മുതിർന്ന കോണ്‍​ഗ്രസ് നേതാക്കളുടെ‌ വാക്‌‌പോര്‌. അധ്യക്ഷനെ തെരഞ്ഞെടുപ്പിലൂടെ ഉടൻ കണ്ടെത്തണമെന്ന്‌ ഒരു വിഭാഗം  ആവശ്യപ്പെട്ടപ്പോൾ കേരളത്തിലടക്കമുള്ള നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞുമതി അധ്യക്ഷതെരഞ്ഞെടുപ്പെന്ന്‌  എ കെ ആന്റണി അടക്കമുള്ള കുടുംബവാഴ്‌ചാവാദികൾ ആവശ്യപ്പെട്ടു.

ഗുലാംനബി ആസാദ്‌, ആനന്ദ്‌ ശർമ്മ, മുകുൾ വാസ്‌നിക്ക്‌, പി ചിദംബരം എന്നിവരാണ് അധ്യക്ഷ‌ തെരഞ്ഞെടുപ്പിനായി വാദിച്ചത്. ലോക്‌‌സഭാ തെരഞ്ഞെടുപ്പ്‌ തോൽവിക്കു‌ശേഷം നാഥനില്ലാത്ത നിലയിലാണ്‌ കോൺഗ്രസ്‌.  രണ്ടുവർഷത്തോളം അധ്യക്ഷനില്ലാത്ത അവസ്ഥ പരിതാപകരമാണെന്നും‌ ഗുലാംനബി അടക്കമുള്ള നേതാക്കൾ തുറന്നടിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പുകൾ കഴിഞ്ഞുമതി സംഘടനാ തെരഞ്ഞെടുപ്പെന്ന ആന്റണിയുടെ നിലപാടിനെ ഉമ്മൻ ചാണ്ടി, അശോക്‌ ഗെലോട്ട്‌, അമരീന്ദർ സിങ്‌, താരിഖ്‌ അൻവർ തുടങ്ങിയവർ പിന്തുണച്ചു.  തർക്കം നീണ്ടപ്പോൾ എത്രയും വേഗം ഇത്‌ അവസാനിപ്പിക്കാനും കർഷകസമരത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാനും രാഹുൽ ആവശ്യപ്പെട്ടു. തുടര്‍ന്ന്,‌ നിയമസഭാ തെരഞ്ഞെടുപ്പുകൾക്കുശേഷം പ്രസിഡന്റ്‌ തെരഞ്ഞെടുപ്പെന്ന തീരുമാനത്തിലേക്ക്‌ പ്രവർത്തകസമിതി എത്തി. ജൂണോടെ തെരഞ്ഞെടുക്കപ്പെട്ട  പ്രസിഡന്റ്‌ കോൺഗ്രസിനുണ്ടാകുമെന്ന്‌ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ മാധ്യമങ്ങളോട്‌ പറഞ്ഞു.

മെയ്‌ 29ന്‌ എഐസിസി സമ്മേളനവും പ്രസിഡന്റ്‌ തെരഞ്ഞെടുപ്പുമെന്ന നിർദേശമാണ്‌ മധുസൂദൻ മിസ്‌ത്രിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്‌ കേന്ദ്ര തെരഞ്ഞെടുപ്പ്‌ അതോറിറ്റി പ്രവർത്തകസമിതി മുമ്പാകെ വച്ചത്‌.


അർണബിനെതിരെ ജെപിസി അന്വേഷണം വേണം
ബാർക്ക്‌ മുൻ സിഇഒ പാർത്ഥോ ദാസ്‌ഗുപ്‌തയുമായുള്ള വാട്‌സാപ്‌‌ ചാറ്റുകളിൽ റിപ്പബ്ലിക്‌‌ ടിവി എഡിറ്റർ അർണബ്‌ ഗോസ്വാമി രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട തന്ത്രപ്രധാന രഹസ്യങ്ങൾ പങ്കുവച്ചതിനെക്കുറിച്ച്‌ സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്ന്‌ കോൺഗ്രസ്‌ പ്രവർത്തകസമിതി ആവശ്യപ്പെട്ടു. ജെപിസി സമയബന്ധിതമായി വിഷയം അന്വേഷിക്കണമെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും പ്രവർത്തകസമിതി പ്രമേയത്തിൽ പറഞ്ഞു. കേന്ദ്രത്തിന്റെ മൗനം അത്ഭുതപ്പെടുത്തുന്നതായും മറ്റുള്ളവർക്ക്‌ രാജ്യസ്‌നേഹത്തിന്റെയും ദേശീയതയുടെയും സർട്ടിഫിക്കറ്റ്‌ നൽകുന്നവർ ഇപ്പോൾ തുറന്നുകാട്ടപ്പെട്ടിരിക്കയാണെന്നും‌‌ സോണിയ ഗാന്ധി ആമുഖ പ്രസംഗത്തിൽ പറഞ്ഞു. മൂന്ന്‌ കാർഷിക നിയമങ്ങളും പിൻവലിക്കണമെന്ന്‌ മറ്റൊരു പ്രമേയത്തിൽ പ്രവർത്തകസമിതി ആവശ്യപ്പെട്ടു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top