ന്യൂഡൽഹി
കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രികാ സമർപ്പണത്തിന് മൂന്നുദിവസംമാത്രം ശേഷിക്കെ ഔദ്യോഗിക സ്ഥാനാർഥിയുടെ കാര്യത്തിൽ ആശയക്കുഴപ്പം തുടരുന്നു. ചൊവ്വാഴ്‌ച സോണിയ ഗാന്ധി ഡൽഹിയിൽ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയിട്ടും പരിഹാരമായില്ല. മത്സരിക്കാനില്ലെന്ന് കമൽനാഥിനു പിന്നാലെ അംബിക സോണി, പവൻകുമാർ ബൻസൽ എന്നിവരും അറിയിച്ചു. മല്ലികാർജുൻ ഖാർഗെ, മുകുൾ വാസ്‌നിക്, കുമാരി ഷെൽജ, സുശീൽകുമാർ ഷിൻഡെ തുടങ്ങിയവരാണ് പരിഗണിക്കപ്പെടുന്നത്. മുതിർന്ന നേതാവ് എ കെ ആന്റണിയെ സോണിയ വിളിപ്പിച്ചിട്ടുണ്ട്.
രാജസ്ഥാനിൽ സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ ഗെലോട്ട് പക്ഷവും ഗെലൊട്ടിനെ പ്രസിഡന്റ് സ്ഥാനാർഥിയാക്കരുമെന്ന് സോണിയാപക്ഷവും ഉറച്ചുനിൽക്കുന്നതോടെ പ്രതിസന്ധി നീണ്ടുപോകുകയാണ്. ചൊവ്വാഴ്‌ച മന്ത്രിമാരും എംഎൽഎമാരുമായി ഗെലോട്ട് കൂടിക്കാഴ്‌ച നടത്തി. ഇതിനിടെ എഐസിസി നിരീക്ഷകൻ അജയ് മാക്കൻ സോണിയക്ക് അന്വേഷണ റിപ്പോർട്ട് കൈമാറി. സമാന്തര യോഗം വിളിച്ചതിന് ശാന്തി ദരിവാൾ, മഹേഷ് ജോഷി, ധർമേന്ദ്ര റാത്തോഡ് എന്നിവർക്കെതിരെ അച്ചടക്ക നടപടിക്ക് ശുപാർശയുണ്ട്. എന്നാൽ ഗെലോട്ടിനെതിരെയില്ല. രാജസ്ഥാൻ മുഖ്യമന്ത്രി വിഷയത്തിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുശേഷം തീരുമാനം മതിയെന്ന നിലപാടിലാണ് ഹൈക്കമാൻഡ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..