മംഗളൂരു
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 124 പേരുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക കോൺഗ്രസ് പുറത്തിറക്കി. പട്ടികയിൽ അഞ്ചു സ്‌ത്രീകൾ മാത്രം. കോൺഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ മകൻ പട്ടികയിൽ ഇടംപിടിച്ചപ്പോൾ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകനും നിലവിലെ വരുണ എംഎൽഎയുമായ ഡോ. യതീന്ദ്ര പുറത്തായി. ഖാർഗെയുടെ മകന് ചീറ്റപുരിലെ സംവരണമണ്ഡലം നൽകി. കോലാറിൽ മത്സരിക്കുമെന്ന് സ്വയം പ്രഖ്യാപിച്ച സിദ്ധരാമയ്യക്കാണ് വരുണ സീറ്റാണ് നല്‍കിയത്. കർണാടക പിസിസി പ്രസിഡന്റ് ഡി കെ ശിവകുമാറിന് സിറ്റിങ് സീറ്റായ കനക്പുര നൽകി. മുൻ മുഖ്യമന്ത്രി എസ് ബങ്കാരപ്പയുടെ മകൻ മധു ബങ്കാരപ്പ കഴിഞ്ഞ തവണ തോറ്റ സൊറബിൽനിന്ന് വീണ്ടും മത്സരത്തിന് ഇറങ്ങും.
മലയാളികളായ എൻ എ ഹാരിസ് (ശാന്തി നഗർ), യു ടി ഖാദർ (മംഗളൂരു), കെ ജെ ജോർജ് (സർവജ്ഞ നഗർ) എന്നിവര്‍ സിറ്റിങ് സീറ്റുകളിൽത്തന്നെ ആദ്യ പട്ടികയിലുണ്ട്. ഇരുനൂറ്റിഇരുപത്തിനാല് സീറ്റിലേക്ക് മൂവായിരത്തോളം പേർ രംഗത്തുണ്ടായിരുന്നു.
കഴിഞ്ഞ തവണ 80 സീറ്റിൽ വിജയിച്ച കോൺഗ്രസിലെ 10 പേരെ ബിജെപി കോടികൾ നൽകി വിലയ്‌ക്കെടുത്തിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..