ഉദയ്‌പുർ
"വീ ഷാൽ ഓവർ കം' (നമ്മൾ അതിജീവിക്കും) മുദ്രാവാക്യം മുഴക്കിയാണ് ചിന്തൻ ശിബിരത്തിലെ സമാപന പ്രസംഗം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അവസാനിപ്പിച്ചത്. എന്നാൽ, സംഘപരിവാറിന്റെ ഹിന്ദുത്വ അജൻഡയെ എങ്ങനെ നേരിടും,
ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ഏതുനിലയിൽ നേരിടും എന്നതിൽ ഒരു വ്യക്തതയും വരുത്താൻ ചിന്തൻ ശിബിരത്തിനുമായില്ല. അടിത്തറയില്ലാത്ത മേൽക്കൂര കെട്ടിപ്പടുത്താണ് കൊട്ടിഘോഷിച്ച സമ്മേളനം സമാപിച്ചതെന്ന് ചുരുക്കം. രണ്ട് സംസ്ഥാനത്തെമാത്രം ഭരണകക്ഷിയായ കോൺഗ്രസിന് ബിജെപിയെ ചെറുക്കാൻ ദേശീയതലത്തിൽ വിപുലമായ മതനിരപേക്ഷ കൂട്ടായ്‌മ വേണം. ഇത്തരമൊരു കൂട്ടായ്‌മയ്‌ക്ക് മുൻകൈ എടുക്കുമെന്ന ഒരു സൂചനയും ചിന്തൻ ശിബിരത്തിലില്ല.
പല സംസ്ഥാനങ്ങളിലും കോൺഗ്രസിനെ താങ്ങിനിർത്തുന്ന പ്രാദേശിക പാർടികളെയാവട്ടെ രാഹുൽ ഗാന്ധി അപഹസിക്കുകയും ചെയ്‌തു. ഡിഎംകെ, ആർജെഡി, ജെഎംഎം അടക്കമുള്ള പാർടികളെ ജാതിപ്പാർടികളെന്നാണ് രാഹുൽ പരിഹസിച്ചത്. ബിജെപിയെ ചെറുക്കാൻ ഈ കക്ഷികൾക്കാകില്ലെന്നും കോൺഗ്രസിനുമാത്രമേ കഴിയൂവെന്നും പറഞ്ഞു. സഖ്യകക്ഷികളെ ഇത്തരത്തിൽ അപമാനിച്ചത് കോൺഗ്രസിന് തിരിച്ചടിയാകും.
ബിജെപിയെ പ്രതിരോധിക്കാൻ മൃദുഹിന്ദുത്വമെന്ന പ്രഖ്യാപനവുമുണ്ടായി. ഭാരതീയതയിൽ അധിഷ്‌ഠിതമായ രാഷ്ട്രനിർമാണ സങ്കൽപ്പം ആർഎസ്‌എസിന്റെ ഹിന്ദുരാഷ്ട്ര സങ്കൽപ്പത്തോട് ചേർന്നുനിൽക്കുന്നതാണ്.
നേതൃത്വം വീണ്ടും
രാഹുലിലേക്ക്
രാഹുലിനെ നേതാവാക്കി ഉയർത്തിക്കാട്ടുക എന്ന ഒറ്റ ലക്ഷ്യത്തിലായിരുന്നു കൂടിച്ചേരൽ. കാര്യപരിപാടി നിയന്ത്രിച്ച രാഹുൽ ബ്രിഗേഡ് ജി–-23നെ പരിപൂർണമായും നിശ്ശബ്ദരാക്കി. പാർലമെന്ററി ബോർഡിന്റെ പുനഃസ്ഥാപനം അടക്കമുള്ള നിർദേശം അട്ടിമറിക്കപ്പെട്ടു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ രാഹുൽ വീണ്ടും അവരോധിക്കപ്പെടുമെന്ന് ഇതോടെ തീർച്ചയായി. സംഘടനാരംഗം പരിഷ്‌കരിക്കാൻ കർമസമിതിക്ക് രൂപം നൽകുമെന്ന് സോണിയ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സമിതിയിലും രാഹുൽ ബ്രിഗേഡിനാകും ഭൂരിപക്ഷം.
ജി–-23 നേതാക്കൾ തരംതാഴ്‌ത്തപ്പെടും. സോണിയ കുടുംബത്തിന് മത്സരിക്കാൻ ഒരു കുടുംബം ഒരു സീറ്റ് നിർദേശത്തിലും വെള്ളംചേർത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..