25 April Thursday

സിഐടിയു അഖിലേന്ത്യാ സമ്മേളനത്തിന് ബംഗളൂരുവിൽ ഉജ്വല തുടക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 18, 2023

സിഐടിയു അഖിലേന്ത്യ സമ്മേളനതിന് തുടക്കം കുറിച്ച് അഖിലേന്ത്യാ പ്രസിഡന്റ് കെ ഹേമലത പതാക ഉയർത്തുന്നു

ശ്യാമൾ ചക്രവർത്തി നഗർ (ബംഗളൂരു)> വർഗീയതയ്‌ക്കെതിരെ വർഗസമരത്തിന്റെ ഐക്യനിര പടുത്തുയർത്താനുള്ള ആഹ്വാനവുമായി സിഐടിയു പതിനേഴാം അഖിലേന്ത്യ സമ്മേളനത്തിന് ബംഗളൂരുവിൽ കൊടി ഉയർന്നു. സമ്മേളനതിന് തുടക്കം കുറിച്ച് അഖിലേന്ത്യാ പ്രസിഡന്റ് കെ ഹേമലത പതാക ഉയർത്തി.

ഗായത്രിവിഹാർ പാലസ്‌ഗ്രൗണ്ടിലെ ശ്യാമൾ ചക്രവർത്തി നഗറിൽ ബുധൻ രാവിലെ ഒമ്പതിന് സാംസ്‌കാരിക പരിപാടിയോടെയാണ് സമ്മേളനത്തിന് തുടക്കമായത്. കെ ജി എഫ്‌ രക്തസാക്ഷികളുടെ സ്‌മൃതികുടീരങ്ങളിൽ നിന്ന്‌ എത്തിച്ച ജ്യോതി സമ്മേളന നഗറിൽ തെളിയിച്ചു. ചുവപ്പുസേനാംഗങ്ങൾ ഗാർഡ്‌ ഓഫ്‌ ഓണർ നടത്തിയതിന് ശേഷം രക്തസാക്ഷിമണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി.

സിഐടിയു അഖിലേന്ത്യാ സമ്മേളനത്തിന് തുടക്കം കുറിച്ച് സ്വാ​ഗത ​ഗാനം ആലപിക്കുന്നു

സിഐടിയു അഖിലേന്ത്യാ സമ്മേളനത്തിന് തുടക്കം കുറിച്ച് സ്വാ​ഗത ​ഗാനം ആലപിക്കുന്നു



രഞ്ജന നിരുല–രഘുനാഥ്‌സിങ്‌ മഞ്ചിൽ ചേരുന്ന പ്രതിനിധി സമ്മേളനത്തിന്റെ ഉദ്‌ഘാടന സെഷനിൽ ജനറൽ സെക്രട്ടറി തപൻ സെൻ ആമുഖ പ്രഭാഷണം നടത്തി. വേൾഡ്‌ ഫെഡറേഷൻ ഓഫ്‌ ട്രേഡ്‌ യൂണിയൻസ്‌ ജനറൽ സെക്രട്ടറി പാംബിസ്‌ കിരിറ്റ്‌സിസും കേന്ദ്ര ട്രേഡ്‌ യൂണിയനുകളുടെ നേതാക്കളും അഭിവാദ്യംചെയ്യും.

തൊഴിലാളി - കർഷക ഐക്യത്തിന്റെ സമരവിജയം സമ്മാനിച്ച പാഠമുൾക്കൊണ്ട് യോജിച്ച പോരാട്ടം ശക്തിപ്പെടുത്താനുള്ള മാർഗങ്ങൾ സമ്മേളനം ചർച്ചചെയ്യും. പുതിയകാല വെല്ലുവിളികൾ ഏറ്റെടുക്കാൻ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തെ സുസജ്ജമാക്കാനുള്ള സുപ്രധാന തീരുമാനങ്ങൾക്ക് ഹൈടെക്‌ സിറ്റിയിൽ ചേരുന്ന സമ്മേളനം വേദിയാകും.

വിവിധ സംസ്ഥാനങ്ങളിൽനിന്ന്‌ 1570 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നു. കേരളത്തിൽനിന്ന് അറുനൂറോളം പ്രതിനിധികളുണ്ട്. മോദി സർക്കാരിന്റെ നവലിബറൽ നയങ്ങൾക്കെതിരായ യോജിച്ച പോരാട്ടത്തിന് കരുത്തേകുന്ന തീരുമാനങ്ങളാകും സമ്മേളനത്തിലുണ്ടാവുക. അഞ്ചുദിവസത്തെ സമ്മേളനം 22ന്‌ നാഷണൽ കോളേജ്‌ ഗ്രൗണ്ടിൽ പൊതുസമ്മേളനത്തോടെ സമാപിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top