16 December Tuesday

ഉപതെരഞ്ഞെടുപ്പ്; 5 മണ്ഡലങ്ങളിൽ വോട്ടെണ്ണൽ പൂർത്തിയായി: യുപിയിൽ സമാജ്‌വാദി മുന്നിൽ

വെബ് ഡെസ്‌ക്‌Updated: Friday Sep 8, 2023

ന്യൂഡൽഹി > പുതുപ്പള്ളി ഉൾപ്പെടെ തെരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളിൽ ആറിടത്തും വോട്ടെണ്ണൽ പൂർത്തിയായി. യുപിയിൽ വോട്ടെണ്ണൽ പൂർത്തിയായിട്ടില്ല. പുതുപ്പള്ളിക്കു പുറമെ ത്രിപുരയിലെ ബോക്‌സാനഗർ,  ധൻപൂർ, ഉത്തരാഖണ്ഡിലെ ബാഗേശ്വർ, പശ്ചിമബംഗാളിലെ ദുപ്‌ഗുരി, യുപിയിലെ ഘോസി എന്നീ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. രാവിലെ എട്ട് മണിയോടെ മണ്ഡലങ്ങളിലെ കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ ആരംഭിച്ചു. പുതുപ്പള്ളി, ത്രിപുരയിലെ ബോക്‌സാനഗർ, ധൻപൂർ എന്നിവിടങ്ങളിലെ ഫലം ഉച്ചയോടെ പുറത്തുവന്നിരുന്നു. ബോക്‌സാനഗർ, ധൻപൂർ, ബാഗേശ്വർ എന്നിവിടങ്ങളിൽ ബിജെപി വിജയിച്ചു. പശ്ചിമ ബം​ഗാളിൽ തൃണമൂൽ കോൺ​ഗ്രസും ജാർഖണ്ഡിൽ ഝാർഖണ്ഡ് മുക്തി മോർച്ചയും വിജയിച്ചു. യുപിയിൽ സമാജ്‌വാദിയാണ് ലീഡ്.

ദുപ്‌ഗുരി- പശ്ചിമ ബംഗാൾ

പശ്ചിമ ബംഗാളിലെ ദുപ്‌ഗുരിയിൽ തൃണമൂൽ കോൺഗ്രസിന്റെ നിർമൽചന്ദ്ര റോയി വിജയിച്ചു(97613). ബിജെപിയുടെ താപസി റോയിയെ 4309 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. കശ്‌മീരിൽ കൊല്ലപ്പെട്ട സിആർപിഎഫ്‌ ജവാന്റെ ഭാര്യയാണ് താപസി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയാണ്‌ ഇവിടെ ജയിച്ചത്‌. എംഎൽഎയായിരുന്ന ബിഷ്‌ണുപദ റോയ്‌ മരിച്ചതിനെ തുടർന്നാണ്‌ ഇപ്പോൾ തെരഞ്ഞെടുപ്പ്‌ നടന്നത്.

ധുമ്രി - ഝാർഖണ്ഡ്

ഝാർഖണ്ഡിലെ ധുമ്രിയിൽ 15153 വോട്ടുകൾക്ക് ഝാർഖണ്ഡ് മുക്തി മോർച്ച സ്ഥാനാർഥി ബേബി ദേവിയാണ് എജെഎസ്‌യു‌ സ്ഥാനാർഥി യശോദ ദേവിയെ പരാജയപ്പെടുത്തി. ബേബി ദേവി 100317 വോട്ടും യശോദ ദേവി 83164 വോട്ടും നേടി. എംഎൽഎയായിരുന്ന ജഗർനാഥ് മാതോയുടെ മരണത്തെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 2019ലെ തെരഞ്ഞെടുപ്പിൽ ബിജെപി ഇവിടെ മൂന്നാം സ്ഥാനത്തായിരുന്നു.

ധൻപൂർ- ത്രിപുര

ധൻപൂരിൽ ബിജെപി സ്ഥാനാർഥി ബിന്ദു ദേബ്‌നാഥ് വിജയിച്ചു. 18871 വോട്ടുകൾക്കാണ് വിജയം(30017). ധൻപൂർ മണ്ഡലം ബിജെപിയുടെ സിറ്റിങ് സീറ്റാണ്. 2023ലെ തെരഞ്ഞെടുപ്പിൽ 3500 വോട്ടിനാണ് ബിജെപിയുടെ പ്രതിമ ഭൗമിക് സിപിഐ എം സ്ഥാനാർഥിയെ തോൽപ്പിച്ചത്. തൻറെ ലോക്‌സഭ സീറ്റ് നിലനിർത്താനായി ഇവർ രാജിവെച്ചതിനെ തുടർന്നാണ് ഇപ്പോൾ ഉപതെരഞ്ഞെടുപ്പ് നടന്നത്. സിപിഐ എമ്മിന്റെ കൗശിക് ചന്ദ്രയാണ് രണ്ടാം സ്ഥാനത്ത്(11146).

ബോക്‌സാനഗർ- ത്രിപുര
 
തെരഞ്ഞെടുപ്പ് അട്ടിമറി നടന്ന ത്രിപുരയിലെ ബോക്സാന​ഗറിൽ ബിജെപിയുടെ തഫാജൽ ഹൊസൈൻ വിജയിച്ചു. 34146 വോട്ടുകളാണ് നേടിയത്.  സിപിഐ എം എംഎൽഎയായിരുന്ന ഷംസുൽ ഹഖിന്റെ മരണത്തെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. വോട്ടെടുപ്പ് അട്ടിമറിച്ചതിനെത്തുടർന്ന് ഇവിടെ സിപിഐ എം വോട്ടെണ്ണൽ ബഹിഷ്‌കരിച്ചിരുന്നു.

ബാഗേശ്വർ - ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡിലെ ബാഗേശ്വറിൽ ബിജെപിയുടെ പാർവതി ദാസ് വിജയിച്ചു(33247). 2405  വോട്ടുകൾക്കാണ് ഐഎൻസി സ്ഥാനാർഥി ബസന്ദ്  കുമാറിനെ പരാജയപ്പെടുത്തിയത്(30842). 2022ലെ തെരഞ്ഞെടുപ്പിൽ ജയിച്ച ബിജെപിയുടെ ചന്ദൻ രാംദാസിന്റെ മരണത്തെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.

ഘോസി - ഉത്തർ പ്രദേശ്

ഉത്തർ പ്രദേശിലെ ഘോസിയിൽ വോട്ടെണ്ണൽ 28 റൗണ്ട് പിന്നിടുമ്പോൾ സമാജ്‌വാദി സ്ഥാനാർഥി സുധാകർ സിങാണ് മുന്നിൽ(107524). ബിജെപി സ്ഥാനാർഥി ധാരാസിങ് ചൗഹാൻ രണ്ടാം സ്ഥാനത്താണ്(71781). ചൗഹാനായിരുന്നു നിലവിലെ എംഎൽഎ.  കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എസ്.പി സ്ഥാനാർഥിയായി മത്സരിച്ച്  ജയിച്ച ചൗഹാൻ എസ്.പിയിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേർന്നതോടെയാണ് ഉപതെരഞ്ഞെടുപ്പ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top