27 April Saturday
ദേശീയ എക്‌സിക്യൂട്ടീവ്‌ : ജ്യം സാമ്പത്തിക സുസ്ഥിരത 
നേടിയെന്ന്‌ അവകാശവാദം

രാജ്യം കുട്ടിച്ചോർ; ബിജെപിക്ക്‌ ജോർ ; രൂപയുടെ മൂല്യത്തകർച്ച ആഗോള 
പ്രതിഭാസമെന്ന്‌ കേന്ദ്രമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Jul 4, 2022

 

ന്യൂഡൽഹി
എട്ടു വർഷത്തെ മോദി ഭരണത്തിൽ രാജ്യം കുട്ടിച്ചോറായിട്ടും ബിജെപിക്കുമാത്രം എല്ലാം ജോർ. തെലങ്കാനയിൽ സമാപിച്ച ദേശീയ എക്‌സിക്യൂട്ടീവിൽ അവതരിപ്പിച്ച സാമ്പത്തിക പ്രമേയത്തിലാണ്‌ വിചിത്രവാദങ്ങൾ. മോദി ഭരണത്തിൽ രാജ്യം സാമ്പത്തിക സുസ്ഥിരത നേടിയെന്നും പത്തുലക്ഷം തൊഴിൽ സൃഷ്ടിക്കൽ മാതൃകാപരമാണെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്‌ അവതരിപ്പിച്ച പ്രമേയം അവകാശപ്പെട്ടു. അഗ്നിപഥ്‌ പദ്ധതിയെയും പ്രമേയം വാഴ്‌ത്തി. രാജ്യത്തെ രൂക്ഷമായ തൊഴിലില്ലായ്‌മ മറച്ചുവയ്‌ക്കുന്നതാണ്‌ പ്രമേയം.

നടപ്പ്‌ സാമ്പത്തിക വർഷം അന്താരാഷ്‌ട്ര നാണയനിധിയടക്കം ജിഡിപി വളർച്ച നിരക്ക്‌ 8.2 ശതമാനത്തിൽ താഴെയാണ്‌ പ്രവചിക്കുന്നത്‌. 2023ൽ ആകട്ടെ 6.9 ശതമാനത്തിലേക്ക്‌ ഇടിയുമെന്നും  മുന്നറിയിപ്പുണ്ട്‌. രൂപയുടെ മൂല്യം റെക്കോഡ്‌ ഇടിവ്‌ രേഖപ്പെടുത്തിയതിനോട്‌ ആഗോള പ്രതിഭാസത്തിന്റെ ഭാഗമെന്നായിരുന്നു മാധ്യമപ്രവർത്തകരോട്‌ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ പ്രതികരണം. 2022 ഓടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അഞ്ച്‌ ട്രില്യണാക്കുമെന്ന ബിജെപിയുടെ മുൻ പ്രഖ്യാപനത്തിൽ പ്രമേയം മൗനം പാലിച്ചു.

2014ൽ അധികാരത്തിലെത്തുമ്പോൾ വാഗ്‌ദാനം ചെയ്‌ത പ്രതിവർഷം രണ്ടുകോടി തൊഴിലും സാമ്പത്തിക പ്രമേയത്തിലില്ല. പകരം ഒഴിഞ്ഞുകിടന്ന പത്തുലക്ഷം ഒഴിവ്‌ നികത്തുന്നതിനെ പുത്തൻ തൊഴിൽ സൃഷ്ടിക്കലെന്ന പേരിൽ അവതരിപ്പിക്കുകയാണ്‌ ബിജെപി. തൊഴിലില്ലായ്‌മ നിരക്ക്‌ 45 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്‌. വാഗ്‌ദാനങ്ങൾ നിറവേറ്റാത്തതിനെ വിമർശിക്കുമ്പോൾ കോവിഡിനെ പഴിക്കുന്ന സമീപനമാണ്‌ ബിജെപിയുടേത്‌.

എട്ടുവർഷവും അവശ്യസാധന വിലക്കയറ്റവും ഏറ്റവും രൂക്ഷമായിരുന്നു. കഴിഞ്ഞ വർഷംമാത്രം പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലയിൽ 70 ശതമാനത്തിന്റെ വർധനയുണ്ടായി. പച്ചക്കറികൾക്ക് 20 ശതമാനവും പാചക എണ്ണയ്‌ക്ക്‌ വില 23 ശതമാനവും ധാന്യങ്ങൾക്ക്‌ എട്ട്‌ ശതമാനവുമാണ്‌ വിലവർധന.

ദക്ഷിണേന്ത്യ  ലക്ഷ്യമിടണമെന്ന്‌
കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സമീപഭാവിയിൽ സർക്കാർ രൂപീകരിക്കുമെന്ന അവകാശവാദവുമായി ബിജെപി.
ഹൈദരാബാദിൽ സമാപിച്ച ദ്വിദിന ദേശീയ എക്‌സിക്യൂട്ടീവിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ അവതരിപ്പിച്ച രാഷ്‌ട്രീയ പ്രമേയത്തിലാണ്‌ പരാമർശം. കേരളത്തിനു പുറമെ തെലങ്കാന, ആന്ധ്രപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളും പശ്ചിമ ബംഗാൾ, ഒഡിഷയുമാണ്‌ ബിജെപിയുടെ ഉന്നമെന്ന്‌ പ്രമേയം വ്യക്തമാക്കുന്നു. ഏറെക്കാലമായി കടന്നുകയറാൻ  ശ്രമിച്ചിട്ടും കേരളമടക്കം ഉയർത്തുന്ന രാഷ്‌ട്രീയ പ്രതിരോധം ചർച്ചയായി. തെലങ്കാനയിൽ ടി ആർ എസ്‌ സർക്കാരിനെ അടുത്ത തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തുമെന്നും ഷാ വെല്ലുവിളിച്ചു.

ഹിന്ദുക്കളല്ലാത്തവരെയും 
അടുപ്പിക്കണമെന്ന്‌ മോദി
ഹിന്ദു സമുദായത്തിനു പുറത്തേക്ക്‌ ബിജെപിയെ വളർത്തണമെന്ന്‌ ദേശീയ എക്‌സിക്യൂട്ടീവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘നമ്മൾ ഹിന്ദുക്കളിൽ മാത്രമായി പരിമിതപ്പെടരുത്, നിരാലംബരായ എല്ലാ സമുദായങ്ങൾക്കുംവേണ്ടി പ്രവർത്തിക്കണം’–- എന്ന്‌ മോദി ആഹ്വാനം ചെയ്‌തെന്നാണ്‌ റിപ്പോർട്ട്‌. മുസ്ലിങ്ങളെയടക്കം പാർടിയിൽ അടുപ്പിക്കാൻ ബിജെപി പദ്ധതി തയ്യാറാക്കുന്നതിനിടെയാണ്‌ നിർദേശം. യുപിയിൽ പാസ്മണ്ട മുസ്ലിം സമുദായ നേതാവ് ഡാനിഷ് ആസാദ് ആദിത്യനാഥിന്റെ മന്ത്രിസഭയിൽ അംഗമാണ്‌. കേരളത്തിൽ ക്രിസ്‌ത്യൻ സമുദായങ്ങളെ ബിജെപിയോട്‌ അടുപ്പിക്കുന്നതിനെപ്പറ്റി എക്‌സിക്യൂട്ടീവിൽ ചർച്ച നടന്നെന്നാണ്‌ വിവരം. പരേഡ്‌ ഗ്രൗണ്ടിൽ നടന്ന റാലിയിൽ തെലങ്കാനയിലും ഇരട്ട എൻജിൻ സർക്കാർ വരുമെന്ന്‌ മോദി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top