അഹമ്മദാബാദ്> രാഷ്‌ട്രീയനേട്ടത്തിനായി ‘ഗോസംരക്ഷണം’ മുദ്രാവാക്യമാക്കിയ ബിജെപിയുടെ കാപട്യം പുറത്ത്. ഗുജറാത്തിൽ ബിജെപി സർക്കാർ പശുക്കളെ സംരക്ഷിക്കുന്നില്ലെന്നും ഇത്തവണ വോട്ട് ചെയ്യരുതെന്നും ആഹ്വാനം ചെയ്‌ത് പശുപാലകരായ മാൽദാരി സമുദായം.
പണം ലഭിക്കാതെ പ്രതിസന്ധിയിലായ ഗോപരിപാലനകേന്ദ്രങ്ങളിൽനിന്ന് കന്നുകാലികളെ കൂട്ടത്തോടെ തുറന്നുവിട്ടതിനു പിന്നാലെയാണ് പ്രമുഖ കാലിവളർത്തൽ സമുദായവും ബിജെപിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാനത്തെ കന്നുകാലി വളർത്തുന്നവരുടെ കൂട്ടായ്മയായ ഗുജറാത്ത് മാൽധാരി മഹാപഞ്ചായത്ത്, ബിജെപിക്കെതിരെ വോട്ട് ചെയ്യാൻ പരസ്യമായി ആഹ്വാനം ചെയ്‌തു.
നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതിനു പിന്നാലെ ‘പശു സംരക്ഷണം’ ബിജെപി മുഖ്യ പ്രചാരണായുധമാക്കിയിരുന്നു. പിന്നാലെ 2016നും 2020നും ഇടയിൽ ഗോഹത്യയും മാംസവിൽപ്പനയും ആരോപിച്ച് അമ്പതിലധികം പേർ ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതിനിടെയാണ് ബിജെപിയുടെ പൊള്ളത്തരം തുറന്നുകാട്ടി മാൽദാരി സമുദായത്തിന്റെ സമരം. നിലവിൽ അലഞ്ഞുതിരിയുന്നതും പ്രായമായതുമായ പശുക്കളെ സംരക്ഷിക്കുന്ന ഗോശാലകൾക്ക് ഗുജറാത്ത് സർക്കാർ പ്രഖ്യാപിച്ച 500 കോടി രൂപ ഇതുവരെയും വിതരണം ചെയ്‌തിട്ടില്ല. ഇത് തെരഞ്ഞെടുപ്പിൽ പ്രധാന പ്രചാരണവിഷയമാണ്.
ഗുജറാത്തിൽ
രണ്ടാംഘട്ട പ്രചാരണം സമാപിച്ചു
ന്യൂഡൽഹി
ഗുജറാത്തിൽ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന 93 മണ്ഡലത്തിൽ പരസ്യപ്രചാരണം സമാപിച്ചു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അടക്കം 833 സ്ഥാനാർഥികളാണ് ഈ മണ്ഡലങ്ങളിൽ ജനവിധി തേടുന്നത്. മൊത്തം 2.54 കോടി വോട്ടർമാരാണ്. അഹമ്മദാബാദ്, വഡോദര, ഗാന്ധിനഗർ മേഖലകളിൽ അടക്കം ഉത്തര, മധ്യ ഗുജറാത്തിൽ 14 ജില്ലയിലാണ് തിങ്കളാഴ്‌ച രണ്ടാംഘട്ട വോട്ടെടുപ്പ്. എട്ടിനാണ് വോട്ടെണ്ണൽ. ആകെ 182 മണ്ഡലമാണ് ഗുജറാത്തിലുള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..