ന്യൂഡൽഹി
ഇക്കൊല്ലം അഞ്ചു സംസ്ഥാനത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ചെലവിട്ടത് 344.27 കോടി രൂപ. 2017ൽ ഈ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ ചെലവഴിച്ചതിനേക്കാൾ 58 ശതമാനം കൂടുതല്‍.
ഉത്തർപ്രദേശിൽ 221.32 കോടി, മണിപ്പുരിൽ 23.52 കോടി, ഉത്തരാഖണ്ഡിൽ 43.67 കോടി, പഞ്ചാബിൽ 36.70 കോടി, ഗോവയിൽ 19.07 കോടി രൂപവീതമാണ് ബിജെപി ചെലവിട്ടത്. കോൺഗ്രസ് ആകെ ചെലവഴിച്ചത് 194.80 കോടി രൂപ. തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ച കണക്കിലാണ് ഈ വിവരങ്ങൾ.
യുപിയിൽ 2017ൽ 175.10 കോടി രൂപയാണ് ബിജെപി വിനിയോഗിച്ചത്. ഇത്തവണ 22 ശതമാനം തുക കൂടുതലായി ചെലവിട്ടെങ്കിലും നിയമസഭയിൽ ഭൂരിപക്ഷം കുറഞ്ഞു. പഞ്ചാബിൽ 2017ൽ 7.43 കോടി രൂപ ചെലവിട്ടപ്പോൾ ഇക്കുറി അഞ്ചിരട്ടിയോളം വിനിയോഗിച്ചു. തെരഞ്ഞെടുപ്പുകളിൽ നാലിടത്ത് ബിജെപി ഭരണം നിലനിർത്തി. പഞ്ചാബ് കോൺഗ്രസിൽനിന്ന് ആം ആദ്‌മി പാർടി പിടിച്ചെടുത്തു. ആം ആദ്‌മി പാർടി 11.32 കോടി രൂപയാണ് അവിടെ ചെലവിട്ടത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതൽ വോട്ടെടുപ്പ് പൂർത്തിയായ മാർച്ച് 12 വരെ 63 ദിവസത്തിൽ ബിജെപി കേന്ദ്ര ആസ്ഥാനത്തും സംസ്ഥാനങ്ങളിലുമായി ലഭിച്ച മൊത്തം സംഭാവന 914 കോടി രൂപയാണ്. കോൺഗ്രസിന് 240.10 രൂപയും ലഭിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..