ബെംഗലുരൂ> ബിജെപി നേതാവ‌് ബി എസ‌് യെദ്യൂരപ്പയുടെ ഡയറിയിൽ കോടികളുടെ അഴിമതി കണക്കുകളെന്ന വാർത്ത നിഷേധിച്ച‌് ബിജെപി. 1800 കോടി രൂപയോളം ബിജെപി കേന്ദ്ര നേതൃത്വത്തിനും, വിവിധ നേതാക്കൾക്കും, ജഡ്ജിമാർക്കും, അഭിഭാഷകർക്കും കൈമാറിയതായി സ്വന്തം കൈപ്പടയിൽ യെദ്യൂരപ്പ ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നാനൊണ‌് ആരോപണം. യെദ്യുരപ്പയുടെ യഥാര്‍ത്ഥ കയ്യക്ഷരവും ഒപ്പും ഡയറിയുടെ ചിത്രങ്ങളും കര്‍ണാടക ബിജെപി ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടു. കോൺഗ്രസ് പുറത്തുവിട്ട ഡയറി പേജിൽ ഉള്ളത് വ്യാജമെന്നും ബിജെപി ആരോപിക്കുന്നു.
ബിജെപി നേതാക്കള്‍ക്ക് യെദ്യൂരപ്പ കോടികള്‍ കൈമാറി. പണം നൽകിയത് മുഖ്യമന്ത്രി പദം കിട്ടാനെന്ന് കാരവൻ മാഗസീൻ റിപ്പോർട്ട‌് ചെയ്തിരുന്നു. ഇതിന‌് പിന്നാലെ ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു. ബിജെപി കേന്ദ്ര നേതൃത്വത്തിന് 1000 കോടി നൽകി. നിതിൻ ഗഡ്കരിക്കും അരുൺ ജയ്‌റ്റിലിക്കും 150 കോടി വീതം. രാജ്‌നാഥ് സിങ്ങിന് 100 കോടി. നിതിൻ ഗഡ്കരിയുടെ മകന്റെ വിവാഹത്തിന് 10 കോടി നൽകി. അദ്വാനിക്കും മുരളി മനോഹർ ജോഷിക്കും 50 കോടി നൽകി. ജഡ്ജിമാർക്ക് 500 കോടി നൽകിയതായും യെദ്യൂരപ്പ സ്വന്തം കൈപ്പടയിൽ ഡയറിയിൽ എഴുതിയിട്ടുള്ളതായി ആരോപണത്തിൽ പറയുന്നു.
അതേസമയം കോൺഗ്രസ് വ്യാജവാർത്ത പ്രചരിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ആരോപിച്ചു. കേസിൽപ്പെട്ട ബന്ധുക്കളെ രക്ഷിക്കാനാണ് രാഹുൽ ഗാന്ധിയുടെ ശ്രമം. ഡി കെ ശിവകുമാർ നൽകിയ രേഖകളാണ് ‘കാരവൻ’ പുറത്തുവിട്ടത്. തെരഞ്ഞെടുപ്പ് പരാജയം ഉറപ്പായതോടെ കോൺഗ്രസിനു നിലതെറ്റിയെന്നും രവിശങ്കർ പ്രസാദ് ആരോപിച്ചു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..