ന്യൂഡൽഹി > ത്രിപുരയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടു നിയമസഭാ സീറ്റിലും ബിജെപി ജയം ബൂത്തുപിടിത്തം വഴി. ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് ഉറപ്പുള്ളവരെ മാത്രമാണ് മിക്ക ബൂത്തുകളിലും കടത്തിവിട്ടത്. മറ്റു വോട്ടുകളിൽ ബഹുഭൂരിഭാഗവും ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ബിജെപി ഗുണ്ടാസംഘം ചെയ്‌തു. സംസ്ഥാന മന്ത്രി ബികാഷ് ദേബ്‌ബർമ, എംഎൽഎ രാംപെദ ജമാതിയ എന്നിവരുടെ നേതൃത്വത്തിൽ പുറത്തുനിന്നെത്തിയ ആയുധധാരികളായ നൂറുകണക്കിനുപേർ രണ്ടു മണ്ഡലത്തിലും തമ്പടിച്ചാണ് അട്ടിമറി നടത്തിയത്. കേന്ദ്ര– -സംസ്ഥാന ഭരണത്തിന്റെ മറവിൽ സംവിധാനങ്ങളെയാകെ ബിജെപി ദുരുപയോഗിച്ചു.
സിപിഐ എമ്മിന് വോട്ട് ചെയ്യുമെന്ന് ഉറപ്പുള്ളവരെ വീടുകളിലെത്തി ഭീഷണിപ്പെടുത്തി. വോട്ട് ചെയ്യാൻ പുറത്തിറങ്ങിയാൽ വീട് കത്തിക്കുമെന്നായിരുന്നു ഭീഷണി. സിപിഐ എം നിശ്ചയിച്ച പോളിങ് ഏജന്റുമാർ വീടുകളിൽനിന്ന് പുറത്തിറങ്ങുന്നത് തടയാൻ ആയുധധാരികൾ കാവൽനിന്നു. ബോക്‌സാനഗറിൽ 16ഉം ധൻപുരിൽ 19ഉം പോളിങ് ഏജന്റുമാർക്ക് മാത്രമാണ് ബൂത്തുകളിൽ എത്താനായത്. എന്നാൽ, ഇവരെയും ബലം പ്രയോഗിച്ച് പുറത്താക്കി. പോളിങ് ഉദ്യോഗസ്ഥരും പൊലീസും കണ്ടില്ലെന്ന് നടിച്ചു.
ഫെബ്രുവരിയിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ ബോക്‌സാനഗറിൽ സിപിഐ എം സ്ഥാനാർഥി ഷംസുൽ ഹഖിന് 50.34 ശതമാനം വോട്ട് ലഭിച്ചു. ബിജെപി സ്ഥാനാർഥി തഫാജൽ ഹൊസൈന് 37.76 ശതമാനം വോട്ട് മാത്രമാണ് കിട്ടിയത്. ആറു മാസത്തിനുശേഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയുടെ വോട്ട് വിഹിതം 88 ശതമാനമായി.
ധൻപുരിൽ കേന്ദ്രമന്ത്രിയായ ബിജെപി സ്ഥാനാർഥിക്ക് കഴിഞ്ഞ തവണ 42.25 ശതമാനം വോട്ട് കിട്ടിയെങ്കിൽ ഇത്തവണ ബിജെപി സ്ഥാനാർഥിയുടെ വോട്ട് വിഹിതം 71 ശതമാനമായി. ഇത്രയും അവിശ്വസനീയമായ വർധനയിൽനിന്നുതന്നെ തെരഞ്ഞെടുപ്പ് അട്ടിമറി വ്യക്തം. രണ്ടു സീറ്റിലും കോൺഗ്രസ് സിപിഐ എമ്മിന് പിന്തുണ നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..