സോറിയാസിസ് രോഗികൾക്കായി ഉപയോഗിക്കുന്ന ബയോക്കോൺ കമ്പനിയുടെ ‘ഇടൊലിസുമാബ്’ എന്ന മരുന്ന് കടുത്ത ശ്വാസതടസ്സ കോവിഡ് രോഗികള്‍ക്ക് നല്‍കാന്‍ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ (ഡിജിസിഐ) അനുമതി. ഓക്‌സിജൻ സഹായത്തിൽ കഴിയുന്ന രോഗികളിൽ മാത്രമേ മരുന്ന് പ്രയോഗിക്കാവൂ. ശരീരപ്രതിരോധസംവിധാനം രോഗാണുക്കളോട് അമിതരീതിയിൽ പ്രതികരിക്കുമ്പോൾ സംഭവിച്ചേക്കാവുന്ന അപകടം കുറയ്‌ക്കുന്നതിനായാണ് മരുന്ന് നൽകുന്നത്. വളരെ ശ്രദ്ധാപൂർവം മരുന്ന് ഉപയോഗിക്കാനാണ് അനുമതി.
വാക്‌സിൻ ഈ വര്‍ഷമില്ലെന്ന് കേന്ദ്രം
കോവിഡ് വാക്‌സിൻ അടുത്ത വർഷം ആദ്യ പാദത്തിന് മുമ്പായി ഉപയോഗത്തിൽ കൊണ്ടുവരിക അസാധ്യമെന്ന് കേന്ദ്രസർക്കാർ. മുഖ്യശാസ്‌ത്ര ഉപദേഷ്ടാവായ പ്രൊഫ. കൃഷ്‌ണമൂർത്തി വിജയരാഘവനാണ് ശാസ്‌ത്രസാങ്കേതിക കാര്യങ്ങള്‍ക്കുള്ള പാർലമെന്ററി സമിതി മുമ്പാകെ ഇക്കാര്യമറിയിച്ചത്.
വാക്‌സിൻ ഈ വർഷം യാഥാർഥ്യമാകുമെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. സ്വകാര്യ കമ്പനിയുടെ വാക്‌സിന്റെ ക്ലിനിക്കൽ പരീക്ഷണം വേഗത്തിൽ പൂർത്തീകരിക്കണമെന്ന തരത്തിൽ ഐസിഎംആർ ഡയറക്ടർ ജനറൽ ആശുപത്രികൾക്ക് നിർദേശം നൽകിയത് വിവാദമായിരുന്നു. തുടര്‍ന്നാണ് വാക്‌സിൻ നിർമാണ പുരോഗതി കേന്ദ്രം പാര്‍മെന്റ് സമിതിയെ ധരിപ്പിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..