27 April Saturday
കേന്ദ്ര സർക്കാരിനും ഗുജറാത്ത്‌ സർക്കാരിനും സുപ്രീംകോടതി നോട്ടീസയച്ചു

ബിൽക്കിസ്‌ബാനു കേസ്‌ : പ്രതികളെ വെറുതേവിട്ടത്‌ പരിശോധിക്കുമെന്ന്‌ സുപ്രീംകോടതി

സ്വന്തം ലേഖകൻUpdated: Monday Mar 27, 2023


ന്യൂഡൽഹി
ഗുജറാത്ത്‌ വംശഹത്യാവേളയിൽ ബിൽക്കിസ്‌ ബാനുവിനെ കൂട്ടബലാത്സംഗത്തിന്‌ ഇരയാക്കിയ 11 കുറ്റവാളികളെ വെറുതെവിട്ട ഗുജറാത്ത്‌ സർക്കാർ നടപടി സൂക്ഷ്‌മമായി പരിശോധിക്കുമെന്ന്‌ സുപ്രീംകോടതി. ഭീകരമായ കുറ്റകൃത്യമാണ്‌ നടന്നതെന്ന്‌ ജസ്റ്റിസ്‌ കെ എം ജോസഫ്‌, ബി വി നാഗരത്ന എന്നിവർ അംഗങ്ങളായ ബെഞ്ച്‌ നിരീക്ഷിച്ചു. കുറ്റവാളികളെ വെറുതെവിട്ട ബിജെപി സർക്കാരിന്റെ നടപടിക്കെതിരെ ബിൽക്കിസ്‌ ബാനു നൽകിയ ഹർജിയിൽ പ്രത്യേക ബെഞ്ച്‌ കേന്ദ്ര സർക്കാരിനും ഗുജറാത്ത്‌ സർക്കാരിനും നോട്ടീസയച്ചു.

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട കുറ്റവാളികൾക്ക്‌ ശിക്ഷായിളവ്‌ നൽകിയതുമായി ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. നിരവധി കൊലപാതകക്കേസുകളിൽ ശിക്ഷിക്കപ്പെട്ട കുറ്റവാളികൾ ശിക്ഷായിളവ്‌ കിട്ടാതെ നമ്മുടെ ജയിലുകളിൽ വർഷങ്ങളായി കഴിയുന്നുണ്ട്‌.

മറ്റ്‌ കേസുകൾക്ക്‌ ബാധകമായ അതേ മാനദണ്ഡങ്ങൾ പ്രകാരമാണോ ശിക്ഷായിളവ്‌ അനുവദിച്ചതെന്ന്‌ പരിശോധിക്കേണ്ടതുണ്ടെന്നും- ജസ്റ്റിസ്‌ കെ എം ജോസഫ്‌ നിരീക്ഷിച്ചു. ഏപ്രിൽ 18ന്‌ കേസ്‌ കോടതി വീണ്ടും പരിഗണിക്കും. 2002ലെ ഗുജറാത്ത്‌ വംശഹത്യാവേളയിൽ ആണ്‌ കുറ്റവാളികൾ ബിൽക്കിസ്‌ ബാനുവിന്റെ ബന്ധുക്കളെ കൊലപ്പെടുത്തി അവരെ കൂട്ടബലാത്സംഗത്തിന്‌ ഇരയാക്കിയത്‌. കുറ്റവാളികളെ വെറുതെവിട്ട നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. സിപിഐ എം നേതാവ്‌ സുഭാഷിണി അലി ഉൾപ്പെടെയുള്ളവർ സർക്കാർ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചു.

പ്രതി 
ഗുജറാത്ത് 
സർക്കാർ 
പരിപാടിയിൽ
ഗുജറാത്ത് സർക്കാർ സംഘടിപ്പിച്ച പരിപാടിയിൽ ബിജെപി എംപിക്കും എംഎൽഎക്കുമൊപ്പം വേദി പങ്കിട്ട് ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതി ശൈലേഷ് ചിമൻലാൽ ഭട്ട്‌.  മാർച്ച് 25ന് ദഹോദ് ജില്ലയിലെ കർമാഡി ഗ്രാമത്തിലായിരുന്നു പരിപാടി. ബിജെപി ജനപ്രതിനിധികളായ ദഹോദ് എംപി ജസ്വന്ത് സിൻ ഭാഭോറിനും സഹോദരനും ലിംഖേഡ എംഎൽഎയു മായ സൈലേഷ് ഭാഭോറിനും ഒപ്പമാണ് ശൈലേഷ് വേദി പങ്കിട്ടത്. കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനമായിരുന്നു ചടങ്ങ്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top