ലണ്ടൻ
വർഗീയതയുടെയും സാമുദായിക വിഭജനത്തിന്റെയും പാതയിലൂടെയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ വീണ്ടും അധികാരത്തിലേറിയതെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ് ബിബിസി ഡോക്യുമെന്ററി. ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗവും മോദി സര്‍ക്കാരിന്റെയും സംഘപരിവാറിന്റെയും മുഖംമൂടി വലിച്ചുകീറുന്നു. ഡോക്യുമെന്ററിയുടെ ആദ്യഭാഗം സമൂഹമാധ്യമങ്ങളില്‍നിന്ന് മുക്കാന്‍ കേന്ദ്രം നടത്തിയ നീക്കം പാളിയതിനു പിന്നാലെയാണ് ബിബിസി രണ്ടാംഭാഗം സംപ്രേഷണം ചെയ്തത്. രാജ്യത്ത് "അങ്ങേയറ്റം ഭിന്നത വളര്‍ത്തിയ നേതാവ്' എന്നാണ് മോദിയെ ബിബിസി വിലയിരുത്തുന്നത്. "മോദിയുടെ ഇന്ത്യ' മതസംഘര്‍ഷത്തിന്റെ തീച്ചൂളയിലാണ്. ഗുജറാത്ത് വംശഹത്യയില്‍ കോടതിയില്‍നിന്ന് ക്ലീന്‍ചിറ്റ് കിട്ടിയെങ്കിലും ആശങ്ക അവസാനമില്ലാതെ തുടരുകയാണെന്നും അടിവരയിടുന്നു.
മോദി 2019ൽ വീണ്ടും അധികാരമേറ്റശേഷം മതധ്രുവീകരണം ലക്ഷ്യമിട്ട് നടത്തിയ നടപടി ബിബിസി എണ്ണിപ്പറയുന്നു. ദുരുദ്ദേശ്യത്തോടെയുള്ള നിയമനിർമാണം, ഹിന്ദുത്വവാദികളുടെ ന്യൂനപക്ഷവേട്ടകൾ, ഗോസംരക്ഷണത്തിന്റെ പേരിലുള്ള ആൾക്കൂട്ട കൊലകൾ, ഡൽഹി വർഗീയകലാപം, ആംനെസ്റ്റി ഇന്റർനാഷണലിനെതിരായ നടപടി തുടങ്ങിയവ രണ്ടാം ഭാഗത്തിൽ ചര്‍ച്ചചെയ്യുന്നു. കലാപത്തിലും ആക്രമണങ്ങളിലും ഇരയായവരുടെ ബന്ധുക്കൾ, അക്കാദമിക് വിദഗ്ധർ, മാധ്യമപ്രവർത്തകർ, പൊതുപ്രവർത്തകർ തുടങ്ങിയവർ ഡോക്യുമെന്ററിയില്‍ മുഖം കാണിക്കുന്നു.
മതന്യൂനപക്ഷങ്ങളും മറ്റു ദുർബല വിഭാഗങ്ങളും ക്രൂരമായ ആക്രമണത്തിനും ആൾക്കൂട്ട കൊലപാതകങ്ങൾക്കും ഇരയായപ്പോൾ സംരക്ഷണം നൽകേണ്ടവർ കാഴ്‌ചക്കാരായി. മോദി അധികാരത്തിലെത്തിയശേഷം മാധ്യമ പ്രവർത്തന സ്വാതന്ത്ര്യം കടുത്ത വെല്ലുവിളി നേരിട്ടു. സന്നദ്ധ സംഘടനകൾക്ക് പ്രവർത്തനം നിർത്തേണ്ടിവന്നെന്നും ബിബിസി വിലയിരുത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..