ന്യൂഡൽഹി
ഉത്തരാഖണ്ഡിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത് രാംനഗറില്‍ മത്സരിക്കും. നിലവിൽ ബിജെപി സിറ്റിങ് സീറ്റാണ്. 2002 മുതൽ കോൺഗ്രസും ബിജെപിയും മാറി മാറി ജയിക്കുന്ന മണ്ഡലമാണ് നൈനിത്താൾ ജില്ലയിലെ രാംനഗർ.
ഉത്തരാഖണ്ഡ് സംസ്ഥാനം രൂപീകരിച്ചതുമുതൽ മത്സരിച്ച മുഖ്യമന്ത്രിമാരാരും ജയിച്ചിട്ടില്ല. 2002ലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ, ഇടക്കാല സഭയിൽ മുഖ്യമന്ത്രിയായിരുന്ന ബിജെപിയുടെ നിത്യാനന്ദ് സ്വാമി തോറ്റു. 2007ൽ മുഖ്യമന്ത്രിയായിരുന്ന കോൺഗ്രസിന്റെ എൻ ഡി തിവാരി മത്സരിച്ചില്ല. 2012ൽ മുഖ്യമന്ത്രിയായിരുന്ന ബിജെപിയുടെ ബി സി ഖണ്ഡൂരി തോറ്റു. 2017ൽ രണ്ട് സീറ്റിൽ മത്സരിച്ചിട്ടും റാവത്തിന് ജയിക്കാനായില്ല. ഹരിദ്വാർ റൂറലിൽ 12278 വോട്ടിനും കിച്ചയിൽ 2127 വോട്ടിനുമാണ് തോറ്റത്.
നിലവിലെ മുഖ്യമന്ത്രി ബിജെപിയുടെ പുഷ്‌കർ സിങ് ധാമിക്കും തെരഞ്ഞെടുപ്പ് വെല്ലുവിളിയാണ്. ഖതിമ മണ്ഡലത്തിൽ കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ഭുവൻചന്ദ്ര കാപ്രിയാണ് എതിരാളി.
ആനന്ദ് പ്രകാശ് ഗൗതവും പടിയിറങ്ങി
യുപിയിൽനിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംപിയുമായ ആനന്ദ് പ്രകാശ് ഗൗതവും പാർടി വിട്ടത് മുതിർന്ന നേതാവ് പി എൽ പുനിയയുമായുള്ള ഭിന്നതയെ തുടര്‍ന്ന്. പുനിയയുടെ മകൻ ജെയ്‌ദ്‌പുർ സീറ്റിൽ മത്സരിക്കുന്നുണ്ട്. വിഷയങ്ങൾ പ്രിയങ്ക ഗാന്ധിയോട് സംസാരിക്കാൻ പലവട്ടം ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് ഗൗതം പറഞ്ഞു.
ബാരാബങ്കിയിൽ നിന്നുള്ള നേതാവായ ഗൗതം രണ്ടുവട്ടം രാജ്യസഭാംഗമായിരുന്നു. കോൺഗ്രസിൽ അടിത്തട്ടിലുള്ള പ്രവർത്തകർ അവഗണിക്കപ്പെടുകയാണെന്നും ചില നേതാക്കളുടെ മസിൽപവർ രാഷ്ട്രീയത്തിനാണ് പരിഗണനയെന്നും ഗൗതം തുറന്നടിച്ചു.
യോഗിക്കെതിരെ മത്സരിക്കാം: കഫീൽ ഖാൻ
മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായി ഗോരഖ്‌പുരിൽ മത്സരിക്കാൻ ഒരുക്കമാണെന്ന് ഡോ. കഫീൽ ഖാൻ. ഏതെങ്കിലും പാർടി പിന്തുണച്ചാൽ മത്സരിക്കാം. ചർച്ചകൾ നടക്കുന്നു.–- ഗോരഖ്‌പുർ സ്വദേശിയായ കഫീൽ ഖാൻ വാർത്താ ഏജൻസിയോട് പറഞ്ഞു.
2017 ആഗസ്‌തിൽ ഗോരഖ്‌പുരിലെ ബിആർഡി മെഡിക്കൽകോളേജ് ആശുപത്രിയിൽ ഓക്‌ജിസൻ നിലച്ച് 63 കുട്ടികളടക്കം 81 പേർ മരിച്ച സംഭവത്തോടെയാണ് ഡോ. കഫീൽ ഖാൻ മാധ്യമങ്ങളിൽ നിറഞ്ഞത്. യോഗി സർക്കാർ കഫീൽ ഖാനെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..