ഗുവാഹത്തി
അസമിലെ നാഗോണ്‍ ജില്ലയില്‍ ഞായറാഴ്ച ബുള്‍ഡോസര്‍കൊണ്ട് പൊലീസ് ഇടിച്ചുനിരത്തിയതില്‍ കസ്റ്റഡി മര്‍ദനത്തില്‍ മരണപ്പെട്ട സഫിഖുല്‍ ഇസ്ലാമിന്റെ വീടും. സഫിഖുലിന്റെ ബന്ധുവായ മജിബുര്‍ റഹ്മാന്റെ വീടും തകര്‍ത്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അസമിലെ ഭടധ്രവ പൊലീസ് സഫിഖുലിനെ വെള്ളിയാഴ്‌ചയാണ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ ശനിയാഴ്ച മരണപ്പെട്ടതോടെ നാട്ടുകാര്‍ ചേര്‍ന്ന് പൊലീസ് സ്റ്റേഷന്‍ കത്തിച്ചു. ഈ കേസിലുൾപ്പെട്ടവരുടേതടക്കം 21 വീടാണ് ഞായറാഴ്‌ച ഇടിച്ചുനിരത്തിയത്.
ഒരു മതവിഭാഗത്തെ ലക്ഷ്യമിട്ട് ഡല്‍ഹി, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നടത്തിയ ബുള്‍ഡോസര്‍ ഇടിച്ചുനിരത്തലിന്റെ തുടര്‍ച്ചയാണ് അസമിലും ഉണ്ടായത്. അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാനെന്ന പേരില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ചുള്ള ഇടിച്ചുനിരത്തലുകള്‍ക്ക് കഴിഞ്ഞവര്‍ഷവും ബിജെപി ഭരിക്കുന്ന അസം സാക്ഷ്യംവഹിച്ചതാണ്. എന്നാല്‍, പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിനു പിന്നാലെ ഒരു മുന്നറിയിപ്പും നോട്ടീസുമില്ലാതെയുള്ള ഇടിച്ചുനിരത്തല്‍ ഇതാദ്യം. സല്‍നബോരിയില്‍ നടന്നത് വ്യാജരേഖകള്‍ ഉപയോഗിച്ച് അതിക്രമിച്ച് താമസിച്ചവരുടെ കുടിയൊഴിപ്പിക്കല്‍ മാത്രമാണെന്ന നിലപാടിലാണ് ബിജെപി നയിക്കുന്ന ജില്ലാ ഭരണകൂടം.
പൊലീസ് സ്റ്റേഷന്‍ ആക്രമണത്തെ പിന്തുണയ്ക്കുന്നില്ലെന്നും എന്നാല്‍ കുറ്റാരോപിതരുടെ വീടുകള്‍ തിരഞ്ഞുപിടിച്ച് നശിപ്പിച്ച പൊലീസ് നടപടി മനുഷ്യാവകാശ ലംഘനമാണെന്നും പ്രതിപക്ഷം പ്രതികരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..