26 April Friday

കച്ചവടം പൂർത്തിയായി; എയർ ഇന്ത്യ ടാറ്റയ്‌ക്ക്‌ കൈമാറി

വെബ് ഡെസ്‌ക്‌Updated: Thursday Jan 27, 2022

ന്യൂഡൽഹി > വ്യോമയാനമേഖലയിലെ പൊതുമേഖലാ സ്ഥാപനമായ എയർ ഇന്ത്യയെ ഔദ്യോഗികമായി ടാറ്റ ഏറ്റെടുത്തു. ടാറ്റ സൺസ്‌ ചെയർമാൻ എൻ ചന്ദ്രശേഖർ ഏറ്റെടുക്കലിന്‌ മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. ഇതിന്‌ പിന്നാലെ  കമ്പനിയുടെ ഡയറക്‌ടേഴ്‌സ്‌ ബോർഡിൽ നിന്ന്‌ സർക്കാർ പ്രതിനിധികൾ രാജിവച്ചു. പകരം ടാറ്റയുടെ അംഗങ്ങൾ ചുമതലയേറ്റു. ഇതോടെ എയർ ഇന്ത്യ പൂർണമായി സ്വകാര്യ വിമാന കമ്പനിയായി.

കേന്ദ്രസർക്കാർ കഴിഞ്ഞ ഒക്‌ടോബറിലാണ്‌ 18,000 കോടി രൂപയ്‌ക്ക്‌ എയർ ഇന്ത്യ ടാറ്റയ്‌ക്ക്‌ വിറ്റത്‌. 100 ശതമാനം ഓഹരിയും ടാറ്റ സൺസിന്‌ കൈമാറാൻ കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി തീരുമാനിക്കുകയായിരുന്നു. എയർ ഇന്ത്യയുടെ കടം  ടാറ്റ ഏറ്റെടുക്കുന്നുവെന്ന പേരിൽ നടന്ന കച്ചവടത്തിൽ കമ്പനിയുടെ 15,300 കോടി രൂപ തട്ടിക്കിഴിച്ചശേഷം 2,700 കോടി മാത്രമാണ്‌ സർക്കാരിന്‌ പണമായി ലഭിച്ചത്‌.

താരതമ്യേന കുറഞ്ഞ നിരക്കിൽ സർവീസ്‌ നടത്തുന്ന എയർ ഇന്ത്യ എക്‌സ്‌പ്രസും ഗ്രൗണ്ട്‌ ഹാൻഡ്‌ലിങ്‌ കമ്പനിയായ എയർ ഇന്ത്യ സാറ്റ്‌സിന്റെ 50 ശതമാനം ഓഹരിയും ഏറ്റെടുക്കലിലൂടെ ടാറ്റയ്‌ക്ക്‌ ലഭിക്കും. സ്ഥലവും കെട്ടിടങ്ങളുമടക്കം എയർ ഇന്ത്യയുടെ 14,718 കോടിരൂപയുടെ ആസ്‌തി കേന്ദ്രസർക്കാർ രൂപീകരിച്ച എയർ ഇന്ത്യ അസറ്റ്‌ ഹോൾഡിങ്‌ കമ്പനിയ്‌ക്കാണ്‌.

നിലവിൽ നൂറ്റിരണ്ട്‌ കേന്ദ്രത്തിലേക്ക്‌ സർവീസ്‌ നടത്തുന്ന എയർ ഇന്ത്യയ്‌ക്ക്‌ 8084 സ്ഥിരം ജീവനക്കാരും 4001 കരാർ ജീവനക്കാരുമുണ്ട്‌. ഇവരെ ഒരു വർഷം നിലനിർത്തിയശേഷം വിആർഎസ്‌ നടപ്പാക്കാനാണ്‌ തീരുമാനം. ടാറ്റ ഗ്രൂപ്പ്‌, സിംഗപ്പൂർ എയർലൈൻസുമായി ചേർന്ന്‌ ‘വിസ്‌താര’ വ്യോമയാന കമ്പനിയും നടത്തുന്നുണ്ട്‌. ജെആര്‍ഡി ടാറ്റ 1932ല്‍ സ്ഥാപിച്ച ടാറ്റ എയര്‍ലൈന്‍സ് 1946ല്‍ എയര്‍ ഇന്ത്യയായി. 1953ല്‍ ദേശസാൽക്കരിച്ചതോടെ രാജ്യത്തിന്റെ പൊതുസ്വത്തായ കമ്പനിയാണ് ഇപ്പോള്‍ ടാറ്റ ഏറ്റെടുത്തത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top